സ്വന്തം ലേഖകൻ: ഖത്തറിലേക്കുള്ള യാത്രാ, പ്രവേശന വ്യവസ്ഥകള്‍ തുടരും. ചെറിയ ഭേദഗതിയോടെ പുതുക്കിയ വ്യവസ്ഥകള്‍ പ്രാബല്യത്തിലായി. ഖത്തര്‍ പ്രവാസികള്‍ക്ക് മടങ്ങിയെത്താനുള്ള എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് എന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.
സ്വദേശികള്‍ക്കും ഖത്തര്‍ താമസാനുമതി രേഖയുള്ള പ്രവാസികള്‍ക്കും രാജ്യത്തിനകത്തേക്ക് വരാനും പുറത്തേക്കും പോകാനുമുള്ള വ്യവസ്ഥകളാണ് ചെറിയ ഭേദഗതികളോടെ പുതുക്കിയത്. പുതിയ ഭേദഗതിയില്‍ രക്ഷകര്‍ത്താക്കള്‍ക്ക് ഒപ്പമല്ലാതെ ഒറ്റക്കെത്തുന്ന 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഹോം ക്വാറന്റീന്‍ അനുവദിച്ചു കൊണ്ടുള്ള വ്യവസ്ഥയും ഉള്‍പ്പെടുന്നു.
രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും എപ്പോള്‍ വേണമെങ്കിലും വിദേശയാത്ര നടത്താം. സന്ദര്‍ശനം നടത്തുന്ന രാജ്യത്തെ ക്വാറന്റീന്‍ നയം, കാലാവധി, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ അനിവാര്യത എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായി അറിഞ്ഞിരിക്കണം. തൊഴിലുടമയും ജീവനക്കാരും തമ്മില്‍ ഖത്തറിലേക്കുള്ള മടക്കം, ക്വാറന്റീന്‍ എന്നിവ സംബന്ധിച്ച് ധാരണയുണ്ടാകണം. യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ തന്നെ മടങ്ങിയെത്തുമ്പോഴുള്ള ക്വാറന്റീന്‍ കണക്കിലെടുക്കണം.
കൊവിഡ്-19 വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന നടത്തും. ഒരാഴ്ച വ്യവസ്ഥകള്‍ പാലിച്ച് വീട്ടില്‍ ക്വാറന്റീനില്‍ കഴിയാമെന്ന് പ്രതിജ്ഞാപത്രത്തില്‍ ഒപ്പിട്ട് നല്‍കണം. ക്വാറന്റീന്‍ പൂര്‍ത്തിയാകുന്നത് വരെ ഇഹ്‌തെറാസ് ആപ്ലിക്കേഷനില്‍ പ്രൊഫൈല്‍ നിറം മഞ്ഞ ആയിരിക്കും.
ആറാമത്തെ ദിവസം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കൊവിഡ് പരിശോധന നടത്തണം. പോസിറ്റീവ് എങ്കില്‍ ഐസലേഷനില്‍ പ്രവേശിപ്പിക്കും. ഇഹ്‌തെറാസില്‍ പ്രൊഫൈല്‍ ചുമപ്പാകും. നെഗറ്റീവ് എങ്കില്‍ ഏഴാമത്തെ ദിവസം ഇഹ്‌തെറാസ് പച്ചയാകും. അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവാസികള്‍ക്ക് ദോഹയിലേക്ക് മടങ്ങിയെത്തണമെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധം. ഖത്തര്‍ പോര്‍ട്ടല്‍ മുഖേന പെര്‍മിറ്റിനായി അപേക്ഷിക്കണം. ഗാര്‍ഹിക തൊഴിലാളികള്‍, കമ്പനി ജീവനക്കാര്‍ എന്നിവര്‍ക്കായി കമ്പനിയോ തൊഴിലുടമയോ വേണം അപേക്ഷ നല്‍കാന്‍. കുടുംബത്തിനായി സ്‌പോണ്‍സറും അപേക്ഷിക്കണം. വിദഗ്ധ, അവിദഗ്ധ തൊഴിലാളികള്‍ക്കും ഗാര്‍ഹിക ജീവനക്കാര്‍ക്കും 14 ദിവസത്തെ ക്വാറന്റീന്‍ ചെലവ് തൊഴിലുടമ വേണം നല്‍കാന്‍. കുടുംബങ്ങള്‍ സ്വന്തം ചെലവിലും കഴിയണം.
വിമാനത്താവളത്തില്‍ എത്തുന്നവര്‍ സ്മാര്‍ട് ഫോണില്‍ കൊവിഡ് അപകട നിര്‍ണയ ആപ്ലിക്കേഷനായ ഇഹ്‌തെറാസ് ഡൗണ്‍്‌ലോഡ് ചെയ്തിരിക്കണം. പ്രാദേശിക ടെലികോം സേവന ദാതാക്കളുടെ സിം കാര്‍ഡ് വിമാനത്താവളത്തില്‍ നിന്ന് വാങ്ങാം. ഇന്റര്‍നെറ്റ് നിര്‍ബന്ധം. ഗൂഗിള്‍ പ്ലേ അല്ലെങ്കില്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ മുഖേന ഇഹ്‌തെറാസ് ഡൗണ്‍് ലോഡ് ചെയ്യാം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഭരണനിര്‍വഹണ കാര്‍ഡുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍, വിവിഐപികള്‍ എന്നിവര്‍ക്ക് ഇഹ്‌തെറാസ് ബാധകമല്ല.
എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് അന്വേഷണങ്ങള്‍ക്ക് : രാജ്യത്തുള്ളവര്‍ക്ക് 109, വിദേശത്തുള്ളവര്‍ക്ക് +974 4406 9999.
ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ്: + 974 4423 7999.
ക്വാറന്റീന്‍, ഇഹ്‌തെറാസ് അന്വേഷണങ്ങള്‍ക്ക്: ഹോട്‌ലൈന്‍ നമ്പര്‍ 16000
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല