
സ്വന്തം ലേഖകൻ: കോവിഡ് ബാധിത രാജ്യങ്ങളെ ക്രമീകരിക്കുന്ന പട്ടികയിലും മാറ്റം വരുത്തി ഖത്തറിെൻറ പുതിയ യാത്രാ നയം. കോവിഡ് വ്യാപനത്തോതും അപകട സാധ്യതയും വിലയിരുത്തി രാജ്യങ്ങളെ വേര്‍തിരിച്ച് യാത്രാചട്ടങ്ങള്‍ നിശ്ചയിക്കുന്നതിനായി തയാറാക്കുന്ന പട്ടികയിൽ ഇനി റെഡും ഗ്രീനും മാത്രം. യെല്ലോ ലിസ്റ്റിനെ തീർത്തും ഒഴിവാക്കിയപ്പോൾ, ഇന്ത്യ ഉൾപ്പെടെയുള്ള ഹൈ റിസ്ക് രാജ്യങ്ങൾക്കായി ‘എക്സപ്ഷനൽ റെഡ് ലിസ്റ്റ്’ എന്ന പട്ടിക പുതുതായി തയാറാക്കി.
അപകട സാധ്യത തീരെയില്ലാത്ത ഗ്രീന്‍ ലിസ്റ്റിലേക്ക് കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് പരിഷ്കാരം. 188 രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റിലുള്ളത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ അയല്‍രാജ്യങ്ങള്‍ക്കു പുറമെ തുര്‍ക്കി, സിറിയ, ഇറാന്‍, ഫ്രാന്‍സ്, ചൈന, ബ്രസീല്‍, ഭൂട്ടാന്‍, അഫ്ഗാനിസ്താന് എന്നീ രാജ്യങ്ങളെയും ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യങ്ങള്‍ക്കായി തയാറാക്കിയിരുന്ന യെല്ലോ ലിസ്റ്റ് പൂര്‍ണമായും ഒഴിവാക്കിയപ്പോൾ, അപകടസാധ്യത കൂടിയ രാജ്യങ്ങള്‍ക്കുള്ള റെഡ് ലിസ്റ്റില്‍ 15 രാജ്യങ്ങളാണുള്ളത്. ഈജിപ്ത്, ക്യൂബ തുടങ്ങിയവ റെഡ് ലിസ്റ്റിലാണ്. റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍നിന്നു ഖത്തറിലേക്കു വരുന്ന വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ െറസിഡന്‍സ് വിസയുള്ളവര്‍ക്ക് ക്വാറൻറീന്‍ ആവശ്യമില്ല.
സന്ദര്‍ശക വിസയില്‍ വരുന്ന വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടു ദിവസത്തെ ക്വാറൻറീനും വാക്സിനെടുക്കാത്തവര്‍ക്ക് ഏഴു ദിവസത്തെ ക്വാറൻറീനും വേണം ഇന്ത്യയുള്‍പ്പെടുന്ന തീവ്രത കൂടിയ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ വിഭാഗത്തില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി. ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഇന്തോന്യേഷ്യ എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ക്കു പുറമെ കെനിയ, സുഡാന്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടെ മൊത്തം ഒമ്പതു രാജ്യങ്ങളാണ് എക്സപ്ഷനല്‍ റെഡ് ലിസ്റ്റിലുള്ളത്.
ഖത്തറിലേക്ക് വരുന്നവര്‍ യാത്രയ്ക്കു മുമ്പായി www.ehteraz.gov.qa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നതാണ് നിബന്ധനകളിലൊന്ന്. പിസിആര്‍ ടെസ്റ്റ് ഫലം, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, തുടങ്ങിയ രേഖകളും ചുരുങ്ങിയത് മൂന്ന് ദിവസം മുമ്പെങ്കിലും അപ് ലോഡ് ചെയ്യണം. എന്നാല്‍ സ്വദേശികള്‍ക്കും ഖത്തറില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും ഇത് നിര്‍ബന്ധമില്ല. എന്നാല്‍ ഇവരും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്താല്‍ ഖത്തറിലെത്തിയ ശേഷമുള്ള നടപടിക്രമങ്ങള്‍ എളുപ്പമാവുമെന്നും ഖത്തര്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലേക്ക് വരുന്ന മുഴുവന്‍ ആളുകളും ഇഹ്ത്തിറാസ് ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ആക്ടിവേറ്റ് ചെയ്യണം. ഇത് ലോക്കല്‍ സിം കാര്‍ഡ് ഉപയോഗിച്ചും അന്താരാഷ്ട്ര സിം കാര്‍ഡ് ഉപയോഗിച്ചും ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ ഖത്തറിലെ സിം കാര്‍ഡ് വേണമെന്ന് നിബന്ധനയുണ്ടായിരുന്നു. പുതിയ ഇളവ് പ്രകാരം അന്താരാഷ്ട്ര സിം കാര്‍ഡുള്ള മൊബൈലിലും ഇഹ്തിറാസ് ആപ്പ് പ്രവര്‍ത്തിക്കും.
ഖത്തറില്‍ എത്തുന്നതിന് മുമ്പ് എല്ലാ യാത്രക്കാരും ഒരു സത്യവാങ്മൂലം ഒപ്പിട്ടുനല്‍കണമെന്നതാണ് പുതിയ മറ്റൊരു നിബന്ധന. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഇഹ്തിറാസ് വെബ്‌സൈറ്റിലും എയര്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളിലും ഈ ഫോറം ലഭ്യമാണ്. ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന ഖത്തറില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഈ നിബന്ധന ബാധകമല്ല.
ഫൈസര്‍, മൊഡേണ, ആസ്ട്രസെനെക്ക, ജോണ്‍സണ്‍ ആന്റഅ ജോണ്‍സണ്‍ എന്നിവയാണ് രാജ്യത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള വാക്‌സിനുകള്‍. നിബന്ധനകള്‍ക്കു വിധേയമായി സിനോഫാം വാക്‌സിന്‍ മാത്രമാണ് നേരത്തേ ഖത്തര്‍ അംഗീകരിച്ചിരുന്നത്. എന്നാല്‍ പുതിയ ഇളവുകള്‍ പ്രകാരം സിനോവാക്, സ്പുട്‌നിക്ക് എന്നിവയുടെ രണ്ട് ഡോസുകള്‍ എടുത്തവര്‍ക്കും നിബന്ധനകള്‍ക്കു വിധേയമായി പ്രവേശനം നല്‍കും.
ഈ മൂന്ന് വാക്‌സിനുകളുടെ രണ്ട് ഡോസ് എടുത്ത ശേഷം ഫൈസറിന്റെയോ മൊഡേണയുടെയോ ഒരു ഡോസ് കൂടി എടുത്തവരെ മാത്രമേ പൂര്‍ണ വാക്‌സിനേഷന്‍ ലഭിച്ചവരായി പരിഗണിക്കൂ. അല്ലെങ്കില്‍ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞ ശേഷം നടത്തിയ ആന്റിബോഡി ടെസ്റ്റ് ഫലം പോസിറ്റീവായിരിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല