സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിക്കുന്നതിനിടെ കോൺഗ്രസ് ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി 134-ാം സ്ഥാപകദിനമായ ഇന്ന് കോണ്‍ഗ്രസ് രാജ്യത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ‘ഭരണഘടനയെ രക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണു പ്രതിഷേധം.
സ്ഥാപകദിനത്തിന്റെ ഭാഗമായി ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പതാക ഉയർത്തിയപ്പോൾ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധി അസമിലെ ഗുവാഹത്തിയില്‍ പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധ മാര്‍ച്ചിനു നേതൃത്വം നൽകുകയാണ്.
ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിലാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പരിപാടികള്‍. സംസ്ഥാനത്തു വിവിധ സ്ഥലങ്ങളില്‍ ഭരണഘടനയെയും ഇന്ത്യയെയും രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി മാര്‍ച്ചുകള്‍ നടത്തുമെന്ന് പാര്‍ട്ടി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.
പ്രിയങ്കാ ഗാന്ധിയെ വദ്രയെ ഉത്തര്‍പ്രദേശ് പോലീസ് വഴിയില്‍ തടഞ്ഞു. മുന്‍ ഐപിഎസ് ഓഫീസര്‍ എസ്.ആര്‍.ദാരാപുരിയുടേയും മറ്റും കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് വേണ്ടി പോകുന്നതിനിടെയാണ് യുപി പോലീസ് തടഞ്ഞത്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ എസ്.ആര്‍.ദാരാപുരി ജയിലിലാണുള്ളത്.
എന്തിനാണ് പോലീസ് തടഞ്ഞതെന്ന് അറിയില്ല. തടയാന്‍ ഒരു കാരണവുമില്ല. തന്നെ പോലീസ് കൈയേറ്റം ചെയ്‌തെന്നും പ്രിയങ്ക പറഞ്ഞു. തുടര്‍ന്ന് അവര്‍ കാറില്‍ നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ കയറിയാണ് ദരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയത്. സ്‌കൂട്ടറില്‍ കയറി പോകുന്നതിനിടെയാണ് ഒരു പോലീസുകാരന്‍ കൈയേറ്റം ചെയ്‌തെന്നാണ് ആരോപണം. ദാരാപുരിക്കൊപ്പം അറസ്റ്റിലായ അധ്യാപികയും ആക്ടിവിസ്റ്റുമായ സദാഫ് ജാഫറിന്റെ കുടുംബാംഗങ്ങളേയും പ്രിയങ്ക കണ്ടു.
എന്തിനാണ് നിങ്ങള്‍ പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലാന്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ബിജെപിക്ക് താത്പര്യമില്ലെന്നും ഗുവഹാട്ടിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ രാഹുൽ പറഞ്ഞു. വെറുപ്പിലൂടെയും അക്രമത്തിലൂടെയും അസമിന് വളരാന്‍ കഴിയില്ല. അസമിന്റെ ചരിത്രവും, ഭാഷയും, സംസ്‌കാരവും ആക്രമിക്കപ്പെടരുതെന്ന് ജനങ്ങള്‍ ഒന്നിച്ച് ബിജെപി നേതാക്കളോട് പറയണമെന്നും രാഹുല്‍ഗാന്ധി അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല