സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയ യുഎഇ വീസക്കാർ മടങ്ങി വരുമ്പോൾ 96 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. പുതിയ തീരുമാനം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎഇ അറിയിച്ചു.
തിരിച്ചെത്തുന്നവർ ആരോഗ്യ വിവരങ്ങൾ സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. അംഗീകൃത പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക www.screening.purehealth.ae. എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നേരത്തെ 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു നിബന്ധന.
തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് പുതിയ തീരുമാനം ആശ്വാസമായി. ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതിയും വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയവും ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.
കൊവിഡ് പരിശോധന നടത്തി യുഎഇയിൽ എത്തുന്നതിനിടയിൽ 96 മണിക്കൂർ പിന്നിടാൻ പാടില്ല. മാത്രമല്ല, അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിൽനിന്നുള്ള പിസിആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു മാത്രമേ യാത്രാനുമതി നൽകൂ.
അതേസമയം മുൻപ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് നേടിയ ചിലർക്കും യാത്രാനുമതി നിഷേധിച്ചത് പ്രവാസികൾക്കിടയിൽ ആശങ്ക വർധിച്ചിട്ടുണ്ട്. മുൻപ് അംഗീകൃതമായിരുന്ന പല കേന്ദ്രങ്ങളും പുതിയ പട്ടികയിൽ ഇല്ലാത്തതും തലവേദനയാകുന്നു. പുതിയതായി പ്രസിദ്ധീകരിച്ച കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ മുൻപ് ഉണ്ടായിരുന്നവ പലതും ഇല്ല. ഉള്ള കേന്ദ്രങ്ങളാകട്ടെ പലതും വടക്കൻ ജില്ലകളിൽ മാത്രമാണെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല