
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ നൂറുകണക്കിന് ജീവനക്കാരെ നിയമിക്കുന്നതിനായി ദുബായിൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തും. ക്യാബിൻ ക്രൂ, പൈലറ്റുമാർ, എൻജിനീയർമാർ, മെയിന്റനൻസ് വർക്ക്സ്, വിവിധ കോർപ്പറേറ്റ് തസ്തികകൾ എന്നിവയിൽ ഒഴിവുകളുണ്ട്.
ഈ വർഷം തന്നെ ദുബായ്ക്കു പുറമെ പാരിസ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2024 അവസാനത്തോടെ 300 ക്യാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 2024 ആദ്യ പാദത്തിൽ ആദ്യ ഘട്ട ജീവനക്കാർ ജോലിയിൽ പ്രവേശിക്കുമെന്ന് റിയാദ് എയറിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ പീറ്റർ ബെല്ല്യൂ പറഞ്ഞു.
ലോകോത്തര ടീമിനെ നിർമിക്കാനാണ് എയർ ലൈൻ ലക്ഷ്യമിടുന്നത്. ലോഞ്ചിങ് പ്രഖ്യാപിച്ചതിന് ശേഷം (മാർച്ച് 2023), ഇതിനകം 900,000 അപേക്ഷകൾ ലഭിച്ചു. 200-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് അപേക്ഷകൾ സമർപ്പിച്ചത്. ഇതിൽ 52 ശതമാനം സ്ത്രീകളാണെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ പീറ്റർ ബെല്ല്യൂ വ്യക്തമാക്കി.
ഈ വർഷം ഒക്ടോബറിൽ ലണ്ടനിൽ എയർലൈൻ റിക്രൂട്ട്മെന്റ് റോഡ്ഷോ നടത്തിയിരുന്നു. സൗദി സോവറിൻ വെൽത്ത് ഫണ്ട് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ആരംഭിച്ച എയർലൈൻ 2030 ഓടെ നേരിട്ടും അല്ലാതെയും 200,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല