സ്വന്തം ലേഖകൻ: റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന ആദ്യ പഠന ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ റഷ്യന്‍ പ്രതിരോധമന്ത്രി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗു വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുന്നതിന്റെ വീഡിയോ ഇന്ത്യയിലെ റഷ്യന്‍ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഷാങ്ഹായ് സഹകരണ സംഘടന, കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്‌സ്, കണ്‍ട്രീസ് ഓഫ് കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി എന്നീ രാജ്യാന്തര കൂട്ടായ്മകളിലെ പ്രതിരോധ മന്ത്രിമാര്‍ക്ക് മുന്നില്‍ വാക്‌സിനേപ്പറ്റി റഷ്യ വിശദീകരിച്ചിരുന്നു.
അതേസമയം വാക്‌സിന്‍ ഫലപ്രദമെന്ന് പഠനഫലം വന്നെങ്കിലും കുറഞ്ഞ കാലയളവില്‍ വികസിപ്പിച്ച വാക്‌സിന്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഉറപ്പാക്കപ്പെടാത്തതിനാല്‍ ഇതിനെ പ്രോത്സാഹിപ്പിക്കില്ലെന്ന് വെള്ളിയാഴ്ച ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ പ്രതിരോധ മന്ത്രി വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുന്നത്.
വാക്‌സിന്‍ പരീക്ഷിച്ച മനുഷ്യരില്‍ വിപരീതഫലങ്ങളൊന്നും കൂടാതെ തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ചതായി ലാന്‍സെറ്റ് വെള്ളിയാഴ്ച പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷണത്തില്‍ 76 പേരിലായിരുന്നു പരീക്ഷിച്ചത്. സ്പുടിനിക് 5 പ്രയോഗിച്ചവരിലെല്ലാം 21 ദിവസത്തിനുള്ളില്‍ ആന്റിബോഡി ഉത്പാദിക്കപ്പെട്ടു. ആര്‍ക്കും തന്നെ ശാരീരികപ്രശ്‌നങ്ങളോ വിപരീതഫലങ്ങളോ രൂപപ്പെട്ടിട്ടുമില്ല.
കൂടാതെ വാക്‌സിന്‍ 28 ദിവസത്തിനുള്ളില്‍ ടി സെല്‍ റെസ്‌പോണ്‍സും നല്‍കുന്നുണ്ടെന്നും ഗവേഷകര്‍ അറിയിച്ചിട്ടുണ്ട്. 42 ദിവസമായി ഇവരെ നിരീക്ഷിച്ചുവരികയാണ്. ഈ ദിവസങ്ങളിലൊന്നും തന്നെ പാര്‍ശ്വഫലങ്ങളൊന്നും കാണിക്കാതിരുന്നത് വാക്‌സിന്‍ സുരക്ഷിതമാണെന്ന് അനുമാനിക്കുന്നതിനുള്ള സൂചനയാണെന്ന് ലാന്‍സെറ്റിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
വാക്‌സിന്‍ സുരക്ഷിതമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമമാണ് റഷ്യ നടത്തുന്നത്. സ്പുട്‌നിക്- അഞ്ച് എന്നാണ് റഷ്യയുടെ വാക്‌സിന് നല്‍കിയിരിക്കുന്ന പേര്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല