സ്വന്തം ലേഖകൻ: രോഗവും നിരാഹാരവും മൂലം മെലിഞ്ഞ് അസ്ഥികൂടമായ നിലയിൽ റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനിയുടെ ജയിൽദൃശ്യം. ഭാര്യ യുലിയ നവൽന്യയും അടുത്ത അനുയായികളും സന്നിഹിതരായിരുന്ന മോസ്കോയിലെ കോടതിമുറിയിൽ വിഡിയോ ലിങ്ക് വഴിയാണു നവൽനി ഹാജരായത്. 94 കിലോയുണ്ടായിരുന്ന താനിപ്പോൾ 74 കിലോ ആയെന്നും കോടതിയിൽ തന്റെ ഭാര്യയേയും അഭിഭാഷകനേയും സാക്ഷി നിർത്തി നവൽനി പരാതിപ്പെട്ടു.
രാസവിഷം ഉപയോഗിച്ചുള്ള വധശ്രമത്തിന് ഇരയായി ജർമനിയിൽ ചികിത്സയ്ക്കു പോയ സമയം പഴയ കേസിലെ പരോൾ ലംഘിച്ചെന്ന കുറ്റത്തിന് ഫെബ്രുവരി മുതൽ അനുഭവിക്കുന്ന തടവുശിക്ഷ ശരിവച്ച കോടതി പുതിയ കുറ്റങ്ങളും ചുമത്തി. തടവിലും തളരാതെ ഭരണകൂട വിമർശനം തുടരുന്ന നവൽനി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ ‘നഗ്നനായ, കൊള്ളക്കാരൻ ചക്രവർത്തി’യെന്നാണ് ഇന്നലെ വിശേഷിപ്പിച്ചത്. വിധി പറഞ്ഞ ജഡ്ജിയെ രാജ്യദ്രോഹിയെന്നു വിളിക്കാനും മടിച്ചില്ല.
ജനാധിപത്യമൂല്യങ്ങളെ ചവിട്ടിയരയ്ക്കുന്ന പുടിന്റെ നയങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും കടുത്ത അഴിമതിയിൽ മുങ്ങിയ പുടിന്റെ എല്ലാ രഹസ്യങ്ങളും പുറത്തുവരുമെന്നും പറഞ്ഞ നവൽനി കിട്ടിയ അവസരത്തിൽ റഷ്യൻ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചു. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ജർമ്മനിയിൽ ചികിത്സനേടിയാണ് നവാൽനിയ്ക്ക് ജീവൻ തിരികെ ലഭിച്ചത്.
റഷ്യയിലെത്തി ഒരു മാസത്തിനകം അഴിമതിയാരോപിച്ച് വീണ്ടും ജയിലിലായി. ജാമ്യത്തിലിറങ്ങി രാഷ്ട്രീയ പരിപാടികളിൽ സജീവമായതോടെ പരോൾ ചട്ടം ലംഘിച്ചെന്ന പേരിൽ വീണ്ടും ജയിലിലാക്കിയതോടെ നവാൽനി നിരാഹാരം ആരംഭിക്കുകയായിരുന്നു. മാർച്ച് 31ന് കോടതി ഇടപെട്ട് ആശുപത്രിയിലാക്കിയെങ്കിലും വേണ്ടത്രപരിചരണം ലഭിച്ചി ല്ലെന്ന ഹർജിയാണ് കോടതി പരിഗണിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല