സ്വന്തം ലേഖകൻ: റഷ്യന്‍ സൈന്യം പിടികൂടുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത യുക്രൈന്‍ സൈനികന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് യുക്രൈന്‍ ഡിഫന്‍സ്. മിഖൈലോ ഡയനോവ് എന്ന സൈനികന്‍ റഷ്യയുടെ പിടിയിലാകുന്നതിന് മുമ്പും വിട്ടയച്ച ശേഷവുമുള്ള ചിത്രങ്ങളാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. മുഖത്തും കൈകളിലും പരിക്കേല്‍ക്കുകയും മെലിഞ്ഞ് എല്ലും തോലുമാകുകയും ചെയ്തുവെങ്കിലും ഡയനോവ് ഭാഗ്യവാനാണെന്ന് യുക്രൈന്‍ ഡിഫന്‍സ് ട്വീറ്റ് ചെയ്തു.
‘ഭാഗ്യവാന്മാരില്‍ ഒരാളാണ് യുക്രൈന്‍ സൈനികന്‍ മിഖൈലോ ഡയനോവ്. സഹപ്രവര്‍ത്തകരായ പലരില്‍നിന്നും വ്യത്യസ്തമായി അദ്ദേഹത്തിന് ജീവന്‍ തിരിച്ചുവിട്ടി. ഇത്തരത്തിലാണ് ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നത്. റഷ്യ നാസിസം പിന്‍തുടരുന്നത് ഇത്തരത്തിലാണ്’ – യുക്രൈന്‍ കുറ്റപ്പെടുത്തി.
മരിയോപോളിലെ സ്റ്റില്‍പ്ലാന്റിന് നേരെയുണ്ടായ റഷ്യന്‍ ആക്രമണം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ വര്‍ഷം ആദ്യമാണ് ഡയനോവ് പിടിയിലാകുന്നതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ടുചെയ്തു. ബുധനാഴ്ചയാണ് അദ്ദേഹമടക്കം 205 തടവുകാരെ റഷ്യ മോചിപ്പിക്കുന്നത്. മെലിഞ്ഞുണങ്ങിയും മുഖത്തും കൈയിലും മുറിവുകളേറ്റ നിലയിലുമായിരുന്നു അദ്ദേഹം.
നിലവില്‍ അദ്ദേഹം കീവിലെ സൈനിക ആശുപത്രിയിലാണ് ഉള്ളതെന്ന് സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ള അദ്ദേഹത്തിന് ദീര്‍ഘകാലം ചികിത്സയില്‍ കഴിയേണ്ടിവരുമെന്നാണ് വിവരം. കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെടാതെ അതിന് കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശരീരഭാരം അടക്കം മെച്ചപ്പെടാനുണ്ട്. അല്ലാത്തപക്ഷം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നത് അപകടകരമാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല