
സ്വന്തം ലേഖകൻ: കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ താമസിയാതെ പങ്കുചേരാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഫ്രഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയായ സനോഫിയും ബ്രിട്ടന്റെ ജിഎസ്‌കെയും. രണ്ടാംഘട്ട പരീക്ഷണങ്ങളില്‍ ഇവര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ കോവിഡിനെതിരേ ഫലപ്രദമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. അടുത്ത ആഴ്ചയോടെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
2020 അവസാനത്തില്‍ നടത്തിയ ആദ്യ പരീക്ഷണങ്ങളില്‍ വാക്‌സിന്‍ വലിയ ഫലപ്രാപ്തി കാണിച്ചിരുന്നില്ല. ഇതോടെ 2021 കഴിയാതെ വാക്‌സിന്‍ തയ്യാറാകില്ലെന്നായിരുന്നു കമ്പനി അറിയിച്ചത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിലുളള ഈ തിരിച്ചടി ഫ്രാന്‍സിന് അല്പം ക്ഷീണമുണ്ടാക്കുന്നതായിരുന്നു. സ്വന്തമായി വാക്‌സിനില്ലാത്ത യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ ഏക സ്ഥിരാംഗമായിരുന്നു ഫ്രാന്‍സ്.
കോവിഡ് പോരാട്ടത്തിനെതിരായ പോരാട്ടത്തില്‍ സുപ്രധാന പങ്കുവഹിക്കാന്‍ തങ്ങളുടെ വാക്‌സിന് സാധിക്കുമെന്ന് രണ്ടാംഘട്ട പരീക്ഷണത്തില്‍ തെളിയിക്കപ്പെട്ടതായി സനോഫിയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും ആഗോള മേധാവിയുമായ തോമസ് ട്രിയോംഫെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല