
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ പദ്ധതികളുമായി സൗദി അറേബ്യ. എട്ട് പുതിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് കൂടി ഇലക്ട്രോണിക് വീസ അനുവദിക്കാന്‍ തീരുമാനമായി. 2030 ഓടെ വിനോദ സഞ്ചാരികളുടെ എണ്ണം നൂറ് ദശലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.
അസര്ബെയ്ജാന്,അല്‍ബേനിയ, ഉസ്ബെക്കിസ്ഥാന്, സൗത്ത് ആഫ്രിക്ക, ജോര്‍ജിയ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ തജികിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, മാലി ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും ഇനി മുതല്‍ ഇലക്ട്രോണിക് ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാം. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം ഹജ്ജ് സീസണില്‍ ഒഴികെ ഉംറ നിര്‍വഹിക്കാനും സഞ്ചാരികള്‍ക്ക് സാധിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് എത്തുന്ന സന്ദര്‍ശകര്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കണമെന്നതടക്കമുളള എല്ലാ നിര്‍ദേശങ്ങളും പാലിക്കണമെന്നും മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. 2019ല്‍ ആരംഭിച്ച ഇലക്ട്രോണിക് ടൂറിസ്റ്റ് വീസ പദ്ധതിയില്‍ തുടക്കത്തില്‍ 49 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ പുതിയതായി എട്ട് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഇലക്ട്രോണിക് ടൂറിസ്റ്റ് വീസ ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണം 57 ആയി ഉയര്‍ന്നു.
രാജ്യത്തെ ജിഡിപി വളര്‍ച്ചയില്‍ ടൂറിസം മേഖലയുടെ സംഭാവന മൂന്ന് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനമാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയാണ് ടൂറിസം മേഖലയില്‍ സൗദി ഭരണകൂടം കൂടുതല്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല