സ്വന്തം ലേഖകൻ: താല്‍ക്കാലിക യാത്രാവിലക്ക് നീക്കി എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും പുനരാരംഭിക്കാന്‍ സൌദി അറേബ്യ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന ഉദ്ധരിച്ച് സൌദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2021 മാര്‍ച്ച് 31 മുതലാണ് തീരുമാനം പ്രാബല്യത്തിലാകുക.
സൌദി പൗരന്മാര്‍ക്ക് സൌദിക്ക് പുറത്തേക്ക് യാത്ര ചെയ്യാനും തിരികെ വരാനും അനുവാദമുണ്ടായിരിക്കും. എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ താല്‍ക്കാലിക വിലക്ക് നീക്കും. കൂടാതെ എല്ലാ വായു, കടല്‍, കര അതിര്‍ത്തികളും വീണ്ടും തുറക്കും.
എന്നാൽ ഈ ഇളവുകൾ രാജ്യത്ത്, കൊറോണ വൈറസ് പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും നടപടികളും കൈക്കൊള്ളുന്ന ബന്ധപ്പെട്ട കമ്മിറ്റിയുടെ നിർദേശങ്ങൾക്ക് അനുസൃതമായാകുമെന്നുയ്ം ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
ലോകത്ത് മഹാമാരി വ്യാപനം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് മാർച്ച് 16നാണ് സൌദി അറേബ്യ അന്താരാഷ്ട്ര വിമാന സർവിസുൾപ്പെടെയുള്ള മുഴുവൻ ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയത്. സെപ്റ്റംബർ 15 മുതൽ ഭാഗികമായി യാത്രാനിരോധനം നീക്കിയിരുന്നു. എന്നാൽ റെഗുലർ വിമാന സർവിസിന് അനുമതി നൽകിയിരുന്നില്ല.
2021 ജനുവരിയിൽ യാത്രാവിലക്ക് സമ്പൂർണമായി നീക്കുമെന്ന് അന്ന് അറിയിച്ചിരുന്നുണ്ടെങ്കിലും അതിനിടയിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ യാത്രാനിയന്ത്രണം വീണ്ടും കർശനമാക്കുകയായിരുന്നു.
യാത്രാവിലക്ക് പിൻവലിച്ചതോടെ രാജ്യത്തേക്കുള്ള യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും പുതിയ യാത്രാ വിലക്ക് നീക്കിയതിന് ശേഷം വിദേശത്ത് കുടുങ്ങിയ സൌദി പൌരന്മാരും പ്രവാസികളുമാണ് ടിക്കറ്റ് ബുക്കിംഗിന് വേണ്ടി ട്രാവൽ ഏജന്റുമാരെ സമീപിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല