സ്വന്തം ലേഖകൻ: തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണം ഉറപ്പു വരുത്താൻ സൗദിയും ഫ്രാൻസും തമ്മിൽ ധാരണ. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. മൂന്ന് ദിവസം നീണ്ട യൂറോപ്പ് യാത്ര പൂർത്തിയാക്കി സൗദി കിരീടാവകാശി മടങ്ങി.
ഊഷ്മളമായ സ്വീകരണമാണ് ഗ്രീസിൽ നിന്നും ഫ്രാൻസിലെത്തിയ സൗദി കിരീടാവകാശിക്ക് ലഭിച്ചത്. എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. പൊതു താൽപ്പര്യമുള്ള വിഷയങ്ങളിൽ ഏകോപനവും കൂടിയാലോചനയും തുടരും. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താൻ ഫ്രാൻസ് ഒപ്പുമുണ്ടാകുമെന്നും സൗദി കിരീടാവകാശിക്ക് ഉറപ്പും നൽകി.
ഉഭയകക്ഷി ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള പരസ്പര ആഗ്രഹത്തിന് ഊന്നൽ നൽകിയിട്ടുണ്ടെന്ന് മുഹമ്മദ് രാജകുമാരൻ പറഞ്ഞു. വ്യാഴാഴ്ച പാരീസിലെത്തിയ കിരീടാവകാശിക്ക് ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസീ കൊട്ടാരത്തിലായിരുന്നു സ്വീകരണ ചടങ്ങുകളും അത്താഴവും.
യുനെസ്കോ ഡയറക്ടർ ജനറലുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തി. സൗദി സാംസ്കാരിക സംരംഭങ്ങളെക്കുറിച്ചും ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ച നടന്നു. യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി കിരീടാവകാശി ഫ്രാൻസിൽ നിന്നും മടങ്ങിയെങ്കിലും ഖഷോഗി വധത്തിൽ ആരോപണവിധേയനായ രാജകുമാരനെ ഫ്രാൻസ് സ്വീകരിച്ചതു വിമർശനവിധയമായിട്ടുണ്ട്.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഊർജ പ്രതിസന്ധി മറികടക്കാൻ പാശ്ചാത്യശക്തികൾ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണു സന്ദർശനമെന്നു വിലയിരുത്തപ്പെടുന്നു. സൗദി ഭരണകൂടത്തിന്റെ വിമർശകനായിരുന്ന ഖഷോഗി 2018ൽ കൊല്ലപ്പെട്ടശേഷം ആദ്യമായാണു മുഹമ്മദ് ബിൻ സൽമാൻ യൂറോപ്പ് സന്ദർശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല