
സ്വന്തം ലേഖകൻ: സൗദിയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ കാല്‍ലക്ഷത്തോളം പ്രവാസികള്‍ നാടുകടത്തപ്പെടുന്നതും കാത്ത് കഴിയുന്നതായി റിപ്പോര്‍ട്ട്. സൗദി ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കാണിത്. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ അടുത്ത കാലത്തായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടപ്പെട്ടവരാണ് ഇവരില്‍ ഭൂരിപക്ഷവും. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ശിക്ഷ അനുഭവിച്ച് നാട്ടിലേക്ക് കയറ്റി അയക്കപ്പെടുന്നവരും ഇവരില്‍ ഉള്‍പ്പെടും.
അതേസമയം, വിവിധ നിയമ ലംഘനങ്ങള്‍ക്ക് പിടികൂടപ്പെട്ട 11,085 പേര്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് നാടുകടത്തപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. ഇങ്ങനെ നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യന്‍ പ്രവസാകിളും ഉള്‍പ്പെടും. ഫെബ്രുവരി രണ്ടു മുതല്‍ എട്ട് വരെയുള്ള തീയതികളിലെ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റുകളെ കുറിച്ചും തുടര്‍ നടപടികളെ കുറിച്ചും സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മാത്രം 16,781 പ്രവാസികള്‍ അറസ്റ്റിലാവുകയുണ്ടായി. താമസ, വീസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്തുന്നതിനായി വിവിധ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ഇത്രയും പേര്‍ പിടിയിലായത്. വിവിധ സുരക്ഷാ സേനകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസാത്ത്) ചേര്‍ന്നായിരുന്നു പരിശോധനകള്‍ നടത്തിയത്.
താമസ നിയമങ്ങള്‍ അഥവാ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച് സൗദിയില്‍ താമസിച്ചതിനാണ് കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകളില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 10,059 പേരാണ് ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് അറസ്റ്റിലായത്. ഇതുകൂടാതെ 4,176 പേര്‍ അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 2,546 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും പിടിയിലായി.
വീസ കാലാവധി അവസാനിച്ച ശേഷം അത് പുതുക്കുകയോ മറ്റൊരു തൊഴിലിലേക്ക് മാറുകയോ ചെയ്യാതെ രാജ്യത്ത് തുടരുക, വിവിധ കേസുകളില്‍ അകപ്പെടുക, തൊഴില്‍ വീസകളിലല്ലാതെ വിസിറ്റ്, ടൂറിസ്റ്റ്, തീര്‍ഥാടന വീസകളില്‍ വന്ന് നിശ്ചിത കാലാവധിക്ക് ശേഷം തിരികെ പോവാതെ രാജ്യത്ത് തുടരുക, യഥാര്‍ഥ തൊഴിലുടമയുടെ കീഴിലല്ലാതെ മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുക, വിസയില്‍ പറഞ്ഞതല്ലാത്ത ജോലിയില്‍ ഏര്‍പ്പെടുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് ഇത്രയും പേര്‍ പിടിയിലായതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെ 542 പേരെ കൂടി അതിര്‍ത്തി പ്രദേശങ്ങളില്‍ വച്ച് രക്ഷാസേന അറസ്റ്റ് ചെയ്തു. ഇവരില്‍ 55 ശതമാനം പേര്‍ എത്യോപ്യക്കാരും 43 ശതമാനം പേര്‍ ബാക്കി രണ്ടു ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാന്‍ ശ്രമിക്കവെ 118 പേരെയും അതിര്‍ത്തി രക്ഷാ സേന അറസ്റ്റ് ചെയ്തു.
ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇവരെ താമസിപ്പിച്ച കെട്ടിടങ്ങളും സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടുകയും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം അനധികൃത താമസക്കാരെയും നിയമ ലംഘകരെയും കുറിച്ച് വിവരമുള്ളവര്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം കൈമാറണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മക്ക, റിയാദ് റീജിയണുകളിലുള്ളവര്‍ 911 എന്ന ടോള്‍ഫ്രീ നമ്പറിലേക്കും ബാക്കി മേഖലകല്‍ലുള്ളവര്‍ 996, 999 എന്നീ നമ്പറുകളിലേക്ക് വിളിച്ച് അറിയിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല