സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡിനുശേഷം വിനോദ പരിപാടികൾ പുനരാരംഭിക്കുന്നു. ടൂറിസം മന്ത്രാലയത്തിനുകീഴിൽ ഈ വർഷം അവസാന പാദത്തിൽ മെഗാ പരിപാടി സംഘടിപ്പിക്കാനാണ് പദ്ധതി. റിയാദ് സീസൺ എന്ന പേരിലാണ് പരിപാടികൾക്ക് വീണ്ടും തുടക്കം കുറിക്കുന്നത്. കോവിഡിനെ തുടർന്ന് നിറുത്തിവച്ച വിനോദ പരിപാടികൾ വീണ്ടും ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് രാജ്യം.
രാജ്യത്തുടനീളം നടത്തി വന്ന സീസൺ ഫെസ്റ്റിവെലുകൾക്ക് വീണ്ടും തുടക്കം കുറിക്കാനാണ് തീരുമാനം. ടൂറിസം മന്ത്രാലയത്തിനുകീഴിൽ ഈ വർഷം അവസാന പാദത്തിൽ റിയാദ് സീസൺ എന്ന പേരിലാണ് വീണ്ടും വിനോദ പരിപാടികൾ ആരംഭിക്കുക. ഇതിന്റെ മുന്നോടിയായി മന്ത്രാലയത്തിനുകീഴിൽ പ്രൊമോഷൻ കാംപിയിനിനു തുടക്കമായി.
‘കൊഴിഞ്ഞുപോയ രണ്ട് വർഷങ്ങൾക്ക് ഞങ്ങൾ നിങ്ങൾക്ക് പകരം നൽകുന്നു’ എന്ന തലക്കെട്ടിലാണ് കാംപയിൻ. റിയാദ് നഗരത്തിലും സമൂഹമാധ്യമങ്ങളിലുമാണ് കാംപയിൻ നടന്നുവരുന്നത്. ഒപ്പം ‘ടൂ ഇയേഴ്സ് ഡോട്ട് എസ്.എ’ എന്ന വെബ്സൈറ്റ് വഴിയും മന്ത്രാലയം പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടുന്നുണ്ട്. വൈവിധ്യമാർന്ന വിനോദ, കലാ, സാംസ്കാരിക പരിപാടികൾ അടക്കമായിരിക്കും വരാനിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
2021 ആഗസ്റ്റ് ഒന്ന് മുതൽ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലേക്കും ഷോപ്പിങ് മാളുകളിലേക്കും വാക്സിൻ കുത്തിവെപ്പെടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം നൽകുകയെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ വിശദീകരിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വാക്സിൻ രണ്ട് ഡോസോ, ഒരു ഡോസോ കുത്തിവെപ്പെടുത്തവരോ അല്ലെങ്കിൽ കോവിഡ് ബാധിച്ച് സുഖപ്പെട്ടവരോ ആയിരിക്കണം ഷോപ്പിങ്ങിനായി എത്തുന്നവരെന്നാണ് നിയമം. തവക്കൽനാ ആപ്ലിക്കേഷനിലെ ആരോഗ്യ സ്റ്റാറ്റസായി അതു കാണിച്ചിരിക്കണം. വാക്സിനെടുക്കാത്തവർക്ക് കച്ചവട കേന്ദ്രങ്ങളിലേക്ക് പ്രവേശനമുണ്ടാകില്ല.
ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച പ്രായപരിധിയിൽപ്പെടാത്തവരെ തീരുമാനത്തിൽ ഒഴിവാക്കുമെന്നും വക്താവ് പറഞ്ഞു. ശവ്വാൽ മാസം ഒരു ലക്ഷത്തിലധികം പരിശോധന സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. 97 ശതമാനം വാണിജ്യ സ്ഥാപനങ്ങളും ആരോഗ്യ മുൻകരുതൽ പാലിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇതു കൂടുതൽ സേവനങ്ങൾ അനുവദിക്കാൻ സഹായിച്ചതായും വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല