
സ്വന്തം ലേഖകൻ: 4000 ഫാക്ടറികളെ ഡിജിറ്റല്‍ ഓട്ടോമേഷനിലേക്ക് മാറ്റാന്‍ ലക്ഷ്യമിട്ട് സൗദി വ്യവസായ മന്ത്രാലയം. പ്രവാസി തൊഴിലാളികളുടെ സേവനം ആശ്രയിക്കുന്ന 4000 ഫാക്ടറികളാണ് ഡിജിറ്റല്‍ വ്യവസായ ഓട്ടോമേഷനിലേക്ക് മാറ്റാന്‍ പദ്ധതിയിടുന്നതെന്ന് വ്യവസായ, ധാതു വിഭവ വകുപ്പ് ഉപമന്ത്രി ഒസാമ അല്‍ സാമില്‍ വെള്ളിയാഴ്ച പറഞ്ഞു.
അഞ്ചാം റിയാദ് ഇന്‍ഡസ്ട്രിയല്‍ കൗണ്‍സിലില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നാലാം വ്യവസായിക വിപ്ലവത്തിന്റെ സാങ്കേതിക വിദ്യകള്‍ സ്വീകരിച്ച് ഫാക്ടറികളുടെ ഉത്പാദനക്ഷമത ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ദേശീയ ഉത്പാദനക്ഷമ പരിപാടിയുടെ സംരംഭമായ മോഡണ് നടപ്പിലാക്കിയതായി അദ്ദേഹം പറഞ്ഞു.
പുതുമയും സാങ്കേതികവിദ്യാ പരിഹാരവുമാണ് (ഇന്നൊവേഷന് ആന്റ് ടെക്നോളജി സൊല്യൂഷന്) ലോകത്തെ പ്രമുഖ വ്യാവസായിക കേന്ദ്രമായി രാജ്യത്തെ മാറ്റുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന കാര്യങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സ്വകാര്യ വ്യവസായിക മേഖലയെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി (വ്യവസായ കൗണ്‍സില്‍) ബന്ധിപ്പിക്കാന്‍ മന്ത്രാലയത്തിന് താത്പര്യമുണ്ട്.
വ്യവസായിക മേഖലകള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം, പ്രാദേശിക ഉള്ളടക്കം, കയറ്റുമതി വികസനം, കോര്‍പറേറ്റ് സുസ്ഥിരത, നാലാം വ്യാവസായിക വിപ്ലവം തുടങ്ങിയ വിവിധ പ്രവണതകളുടെയും കൂടിച്ചേരല്‍ വ്യവസായിക കൗണ്‍സിലില്‍ ഉള്‍പ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല