സ്വന്തം ലേഖകൻ: സൗദിയിലെ അല്‍ഹസ്സയില്‍ വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ടാക്‌സി കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. അഞ്ഞൂറോളം വരുന്ന വനിതാ ഡ്രൈവര്‍മാരാണ് കമ്പനിയിലെ ജീവനക്കാര്‍. അല്‍ഹസ്സയില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയിലെ മറ്റു നഗരങ്ങളിലേക്കും തലസ്ഥാന നഗരമായ റിയാദിലേക്കുമാണ് വനിതാ ടാക്‌സികള്‍ സര്‍വീസ് നടത്തി വരുന്നത്. വനിതാ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന ടാക്‌സികള്‍ സൗദിയില്‍ ഇനി അപൂര്‍വ കാഴ്ചയാവില്ല.
സൗദിയില്‍ വനിതകള്‍ ഓടിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികളും ഒറ്റപ്പെട്ട സിറ്റി ടാക്‌സി സര്‍വീസുകളും ധാരാളമുണ്ടെങ്കിലും ആദ്യമായാണ് വനിത ഡ്രൈവര്‍ മാത്രം ജോലി ചെയ്യുന്ന ഒരു ടാക്‌സി കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം രാജ്യത്തേക്ക് എത്തുന്ന ടൂറിസ്റ്റുകള്‍ക്കും സ്വദേശികളും വിദേശികളുമായി രാജ്യത്തെ സ്ഥിര താമസക്കാര്‍ക്കും സുരക്ഷിതത്വും സ്വകാര്യതയും നല്‍കുന്ന പുത്തന്‍ യാത്രാനുഭവങ്ങള്‍ നല്‍കുമെന്ന് കമ്പനി ഉടമ സ്വാലിഹ് അല്‍മാജിദ് പറഞ്ഞു.
ഡ്രൈവര്‍മാരില്‍ അധികവും വാഹന മേഖലയില്‍ കൂടുതല്‍ പരിചയയും മെക്കാനിക്കല്‍ റിപ്പയര്‍ ഉള്‍പ്പെടെയുള്ളവയില്‍ വൈദഗ്ധ്യ വുമുള്ളവരാണ്. അല്‍ഹസ്സയില്‍ നിന്ന് ദമ്മാം, അല്‍ഹസ്സ വിമാനത്താവളം, റെയില്‍വേ ബസ് സ്റ്റേഷനുകള്‍, കിഴക്കന്‍ പ്രവിശ്യയുടെ വ്യത്യസ്ത മേഖലകള്‍ തലസ്ഥാന നഗരമായ റിയാദ് തുടങ്ങിയ ഇടങ്ങളിലേക്കാണ് പ്രധാനമായും സര്‍വീസുകള്‍ നടത്തി വരുന്നത്.
പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 2018 ല്‍ മാത്രം ഡ്രൈവിംഗിനുള്ള അവകാശം നേടിയെടുത്ത സൗദി വനിതകള്‍ ഇക്കാര്യത്തില്‍ മറ്റു പല രാജ്യങ്ങളേക്കാളും മുന്നിലെത്തിക്കഴിഞ്ഞു. കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030ലെ സ്ത്രീ ശാക്തീകരണ പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു ഈ ചരിത്രപരമായ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല