സ്വന്തം ലേഖകൻ: സൗദിയിൽ വിദേശ നിക്ഷേപകർക്കുള്ള നിയങ്ങൾ ലഘൂകരിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു. നിക്ഷേപ നിയമത്തിനുള്ള കരട് തയ്യാറാക്കുന്നുണ്ട്. രാജ്യത്തെ നിക്ഷേപങ്ങൾക്ക് പിന്നാലെ ചരക്കു നീക്കം എളുപ്പമാക്കാൻ റെയിൽവേ പദ്ധതി വിപുലമാക്കുന്നതായും അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര ഖനന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ബിനാമി വിരുദ്ധ നിയമത്തിന്റെ ഭാഗമായി പദവി ശരിയാക്കാൻ വിദേശികൾക്ക് സാവകാശം നൽകിയിട്ടുണ്ട്. ഇതിനിടയിലാണ് മന്ത്രിയുടെ പ്രസ്താവന. രാജ്യത്തുടനീളം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും. രാജ്യത്തെ റയില്‍വേ ശൃംഖല 14,000 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ബിസിനസ് രംഗത്തെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി സൗദി മാറുകയാണെന്നും, വാണിജ്യ കോടതികളുമായി ബന്ധപ്പെട്ട് രാജ്യത്തെ നീതിന്യായ വ്യവസ്ഥ നിരവധി പരിഷ്‌കാരങ്ങളിലൂടെ കടന്നുപോയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ രാജ്യത്തിന്റെ തെക്കുപടിഞ്ഞാറുള്ള നിരവധി ഖനന മേഖലകളുടെ വികസനപ്രവര്‍ത്തനങ്ങളും സജീവമാണ്. കിങ് അബ്ദുല്ല എക്കണോമിക് സിറ്റി ഉടന്‍ പ്രത്യേക സാമ്പത്തിക മേഖലയായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല