1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2023

സ്വന്തം ലേഖകൻ: സൗദിയിലെങ്ങും സ്ഥാപക ദിനാഘോഷത്തിന്റെ ആവേശം അലയടിക്കുന്ന ദിനരാത്രങ്ങളാണ് ഇനിയുള്ള ഒരാഴ്ചക്കാലം. രാജ്യത്തിന്റെ അഭിമാനകരമായ പൈതൃകവും സംസ്‌കാരവും ചരിത്രവും പുതുതലമുറകളിലേക്ക് കൈമാറ്റം ചെയ്യാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ആഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ക്കാണ് സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

സ്വദേശികള്‍ക്കൊപ്പം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹവും വിവിധ ആഘോഷ പരിപാടികളുമായി സജീവമാണ്. കഴിഞ്ഞ വര്‍ഷമാണ് സൗദി ആദ്യമായി സ്ഥാപക ദിനം ആഘോഷിച്ചു തുടങ്ങിയത്. സെപ്റ്റംബര്‍ 23ന് നടക്കുന്ന ദേശീയ ദിനം പോലെ തന്നെ സൗദിയില്‍ ആഘോഷ ദിനമാവുകയാണ് സ്ഥാപക ദിനവും.

ഒരാഴ്ച നീളുന്ന ആഘോഷം സൗദിയുടെ എല്ലാ പ്രവിശ്യകളിലുമായി നടക്കുക. രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് പൊതു അവധിയാണ്. നാളെ വ്യാഴാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിലയില്‍ അവധി തീരുമാനിക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. നിരവധി സ്വകാര്യ സ്ഥാപനങ്ങളില്‍ ആഘോഷങ്ങളില്‍ പങ്കുചേരാനായി ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തുടര്‍ന്നുള്ള ദിവസങ്ങള്‍ വാരാന്ത്യ അവധി കൂടിയായതോടെ ഒരാഴ്ചത്തെ ആഘോഷ അവധിയാണ് സൗദി നിവാസികള്‍ ആഘോഷിക്കുന്നത്. മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് 1727ല്‍ ഇമാം മുഹമ്മദ് ബിന്‍ സൗദിന്റെ നേതൃത്വത്തില്‍ റിയാദിലെ ദിരിയ്യ ആസ്ഥാനമായി ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിതമായതാണ് സ്ഥാപക ദിനമായി ആഘോഷിക്കുന്നത്. 1932ല്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ കീഴില്‍ മൂന്നാം ഘട്ട സൗദി സംസ്ഥാപനത്തിന്റെ ഏകീകരണത്തെ സൂചിപ്പിക്കുന്നതാണ് സൗദി ദേശീയ ദിനം.

നാടകങ്ങള്‍, മത്സരങ്ങള്‍, ത്രീഡി ഷോകള്‍, കരിമരുന്ന് പ്രയോഗങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ളത്. റിയാദില്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് റോഡില്‍ സ്ഥാപക ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് വെള്ളിയാഴ്ച പരേഡ് നടക്കും. ബുറൈദ, റിയാദ്, ദമാം, ജിദ്ദ, മദീന, തായിഫ്, അബഹ, അല്‍ബഹ, ജിസാന്‍, നജ്റാന്‍, ഹായില്‍, അറാര്‍, സകാക്ക, തബൂക്ക് എന്നിങ്ങനെ 14 മേഖലകളില്‍ ലിവാന്‍ എന്ന പേരില്‍ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

മൂന്നു നൂറ്റാണ്ട് മുമ്പത്തെ വസ്ത്രാലങ്കാരങ്ങളും പ്രാദേശിക ചന്തകളുമടക്കം അറബ് പൈതൃകങ്ങളിലേക്ക് സന്ദര്‍ശകരെ കൊണ്ടുപോകുന്ന ഈ പരിപാടിയില്‍ ഇന്ററാക്ടീവ് എക്സിബിഷനുകള്‍, സാംസ്‌കാരിക സെമിനാറുകള്‍, ചരിത്ര നാടക അവതരണങ്ങള്‍ എന്നിവ നടക്കും. ഇന്ന് ആരംഭിക്കുന്ന ഈ ആഘോഷ പരിപാടികള്‍ വെള്ളി വരെ തുടരും.

ആദ്യ സൗദി രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, കാലിഗ്രാഫി പ്രദര്‍ശനം, ചരിത്ര പ്രദര്‍ശനം എന്നിവ അരങ്ങേറുന്ന മജ്ലിസ് എന്ന പേരിലുള്ള സാംസ്‌കാരിക പരിപാടികള്‍ക്കും റിയാദില്‍ ഇന്ന് തുടക്കമാവും. അറബ് കാവ്യലോകവുമായി ബന്ധപ്പെട്ട സംഗീത നാടകം പ്രിന്‍സസ് നൂറ യൂണിവേഴ്സിറ്റിയിലെ റെഡ് തിയേറ്ററില്‍ അരങ്ങേറും. നാടക, ഗായക സംഘത്തിന്റെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ പരിപാടിയില്‍ രാജ്യത്തിന്റെ ചരിത്രവും മഹത്വവും അവലോകനം ചെയ്യും.

പര്‍വതങ്ങളുടെ ത്രീഡി ഷോകള്‍, ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ചിത്രീകരിക്കുന്ന വീഡിയോകള്‍, സിനിമാ സ്‌ക്രീനുകള്‍, കോഫിയും സൗദി മധുരപലഹാരങ്ങളും അടങ്ങിയ ഹോസ്പിറ്റാലിറ്റി സൈറ്റുകള്‍, കുട്ടികളുടെ ഫോട്ടോഗ്രാഫി കോര്‍ണര്‍ എന്നിവ അടക്കമുള്ള ഇന്ററാക്ടീവ് എക്സിബിഷന്‍ ഹായിലിലെ സലാം പാര്‍ക്കില്‍ അരങ്ങേറും. അല്‍ഗസാല സൂഖില്‍ വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും.

റിയാദ് കലണ്ടറിന്റെ ഭാഗമായുള്ള വിവിധ പരിപാടികളും എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഒരുക്കിയിരിക്കുന്നത്. ഇവ ഞായറാഴ്ച വരെ നീണ്ടു നില്‍ക്കും. കലാകാരന്മാരായ അബ്ദുല്ല അല്‍മാനിഅ്, ഹനീന്‍, മോജോ, അബാദി അല്‍ ജൗഹര്‍, തലാല്‍ സലാമ, അബ്ദുല്ല റഷാദ്, അലി അബ്ദുല്‍ കരീം, ഖാലിദ് അബ്ദുറഹ്മാന്‍, ജാബര്‍ അല്‍കാസര്‍, അലി അബ്ദുല്‍സത്താര്‍ എന്നിവര്‍ നയിക്കുന്ന സംഗീത നിശകള്‍, ഹാസ്യ നാടകങ്ങള്‍, ആര്‍ട്ടിസ്റ്റ് കെവിന്‍ ഹാര്‍ട്ടിന്റെ സ്റ്റാന്‍ഡ്അപ്പ് കോമഡി എന്നിവ റിയാദ് ബോളിവാര്‍ഡില്‍ നടക്കും.

റിയാദ് നഗരസഭയുടെ നേതൃത്വത്തില്‍ സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി നാലിടങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് പാര്‍ക്ക്, അല്‍നഖീല്‍ പാര്‍ക്ക്, അല്‍ദൂഹ് പാര്‍ക്ക്, സുവൈദി പാര്‍ക്ക് എന്നിവിടങ്ങളില്‍ ഇന്നും നാളെയും വൈകുന്നേരം നാലുമുതല്‍ രാത്രി 12 മണി വരെയാണ് വിവിധ പരിപാടികള്‍ അരങ്ങേറുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.