1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2023

സ്വന്തം ലേഖകൻ: രാജ്യത്തിലേക്കുള്ള വിദേശ സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, വിമാന ടിക്കറ്റിനൊപ്പം സൗജന്യ ട്രാന്‍സിറ്റ് വീസ കൂടി അനുവദിക്കുന്ന പുതിയ സംവിധാനത്തിന് സൗദി വിദേശ മന്ത്രാലയം തുടക്കം കുറിച്ചു. അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ ലഭിക്കുന്ന പുതിയ ട്രാന്‍സറ്റ് വീസ സേവനം ഇതിനകം പ്രാബല്യത്തില്‍ വന്നതായും വിദേശ മന്ത്രാലയം വ്യക്തമാക്കി. മൂന്നു മാസം കാലാവധിയുള്ള ട്രാന്‍സിറ്റ് വീസയില്‍ നാലു ദിവസം വരെ സൗദിയില്‍ തങ്ങാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കും.

സൗദിയിലെ ദേശീയ വിമാന കമ്പനികളായ സൗദിയ, ഫ്‌ളൈ നാസ് എന്നീ എയര്‍ലൈനുകളില്‍ സൗദി വഴി യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇടത്താവളമെന്ന നിലയില്‍ സൗദിയില്‍ ഇറങ്ങാന്‍ അവസരം നല്‍കുന്നതാണ് പുതിയ വീസ സമ്പ്രദായം. ഇത് തികച്ചും സൗജന്യമാണ് എന്നതാണ് ട്രാന്‍സിറ്റ് വീസയുടെ സവിശേഷത. വീസ എടുത്ത് മൂന്നും മാസം വരെ ഇതിന് കാലാവധിയുണ്ടാകും. അതായത് വീസ എടുത്ത് മൂന്ന് മാസത്തിനിടയില്‍ സൗദിയിലേക്ക് വരാം. ടിക്കറ്റിന് അപേക്ഷ നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വഴി ട്രാന്‍സിറ്റ് വീസയ്ക്കുള്ള അപേക്ഷ കൂടി നല്‍കിയാല്‍ മതിയാകും. അല്ലാതെ ട്രാന്‍സിറ്റ് വീസയ്ക്ക് പ്രത്യേക അപേക്ഷ നല്‍കേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജന്‍സി വ്യക്തമാക്കി.

സൗദി വിമാനങ്ങളില്‍ വിദേശങ്ങളില്‍ നിന്ന് സൗദി അറേബ്യയിലെ ഏതെങ്കിലും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് ആയി മറ്റു രാജ്യങ്ങളിലേക്ക് കടന്നുപോകുന്നവര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ എളുപ്പത്തില്‍ അവസരമൊരുക്കുന്നതാണ് പുതിയ സേവനം. രാജ്യത്തെ ദേശീയ വിമാന കമ്പനികളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഈ വീസയില്‍ സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മക്കയിലെത്തി ഉംറ തീര്‍ഥാടനം നിര്‍വഹിക്കാനും മദീനയിലെ പ്രവാചക പള്ളിയായ മസ്ജിദുന്നബവിയില്‍ സന്ദര്‍ശനം നടത്താനും രാജ്യത്തെ വിവിധ ടൂറിസം പരിപാടികള്‍ ആസ്വദിക്കാനും സൗദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റ് പ്രദേശങ്ങളിലും തടസ്സങ്ങളില്ലാതെ സഞ്ചരിക്കാനും സാധിക്കും.

സൗദിയ, ഫ്ളൈ നാസ് വിമാന കമ്പനികളുടെ ഇ-പ്ലാറ്റ്ഫോമുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ട്രാന്‍സിറ്റ് വീസയ്ക്ക് കൂടി അപേക്ഷ നല്‍കാന്‍ സാധിക്കും. വിമാന കമ്പനികളുടെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് യാത്രക്കാരുടെ ട്രാന്‍സിറ്റ് വീസ അപേക്ഷകള്‍ ഓട്ടോമാറ്റിക് ആയി വിദേശ മന്ത്രാലയത്തിന്റെ ഏകീകൃത വീസ പ്ലാറ്റ്ഫോമിലേക്ക് പോകും. ഇവിടെ നിന്ന് അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് വിദേശ മന്ത്രാലയം അപ്പപ്പോള്‍ ഡിജിറ്റല്‍ വീസ അനുവദിക്കുകയും ചെയ്യും.

ഡിജിറ്റല്‍ വീസ യാത്രക്കാരുടെ ഇ-മെയിലുകളിലേക്ക് അയക്കുകയാണ് ചെയ്യുക. ഭൂഖണ്ഡങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കേന്ദ്രം, മികച്ച ട്രാന്‍സിറ്റ് ഹബ്, ആഗോള വിനോദ സഞ്ചാര കേന്ദ്രം എന്നീ നിലകളില്‍ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിലൂടെ സൗദി വിഷന്‍ 2030 പദ്ധതികളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഡിജിറ്റല്‍ ട്രാന്‍സിറ്റ് വീസ സേവനം സഹായിക്കുമെന്ന് വിദേശ മന്ത്രാലയം അഭിപ്രായപ്പെട്ടു.

2030 ഓടെ തീര്‍ഥാടകര്‍ അടക്കം 10 കോടി വിദേശ സന്ദര്‍ശകരെ പ്രതിവര്‍ഷം ആകര്‍ഷിക്കാന്‍ സൗദി അറേബ്യ ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലെ സുപ്രധാന ചുവടുവെപ്പാണ് വിമാന ടിക്കറ്റിനൊപ്പം ട്രാന്‍സിറ്റ് സന്ദര്‍ശന വീസ കൂടി അനുവദിക്കുന്ന സേവനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.