സ്വന്തം ലേഖകൻ: ഹജ് തീർഥാടകരെ സ്വീകരിക്കാൻ പുണ്യ നഗരി സജ്ജമായി. സുഗമമായി ഹജ് നിർവഹിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് സൽമാൻ രാജാവ് പറഞ്ഞു.
വിവിധ വകുപ്പ് മന്ത്രിമാരുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ വിലയിരുത്തി. മക്ക, മിന, അറഫ, മുസ്ദലിഫ തുടങ്ങി ഹജ് ചടങ്ങ് നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലെയും സുരക്ഷ ശക്തമാക്കി. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
അനുമതിപത്രമുള്ളവർക്കു മാത്രമാണ് മക്കയിലേക്കു പ്രവേശനം. അകലം പാലിച്ചും ആരോഗ്യസുരക്ഷ ഉറപ്പാക്കിയുമാണ് തീർഥാടകർക്കുള്ള താമസ, ഭക്ഷണ, യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സുഗമമായും ആയാസ രഹിതമായും ഹജ് നിർവഹിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും യഥാസമയം ഉറപ്പാക്കണമെന്നും നിർദേശിച്ചു.
തീർഥാടകർക്ക് ഹജ് മന്ത്രാലയം ഒരുക്കിയ സ്മാർട്ട് കാർഡ് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ഉദ്ഘാടനം ചെയ്തു.പുണ്യസ്ഥലങ്ങളിലെ ഹജ് ഒരുക്കങ്ങൾ പരിശോധിക്കുന്നതിനിടെയായിരുന്നു കിയോസ്കിൽ കാർഡ് ഇട്ട് അതിെൻറ ഒൗദ്യോഗിക പ്രവർത്തനോദ്ഘാടനം അദ്ദേഹം നിർവഹിച്ചത്.
തീർഥാടകരുടെ മുഴുവൻ വിവരങ്ങളും സ്മാർട്ട് കാർഡ് റീഡിങ്ങിലൂടെ അറിയാൻ സാധിക്കും. ഒപ്പം താമസത്തിനുള്ള തമ്പുകൾ, ഹോട്ടലുകൾ, യാത്രക്കുള്ള വാഹനങ്ങൾ എന്നിവിടങ്ങളിലെ എല്ലാ സേവനങ്ങളുമായും ഇൗ കാർഡിനെ ബന്ധിപ്പിച്ചിട്ടുണ്ട്. അവിടങ്ങളിലെല്ലാം കാർഡ് ഉപയോഗിച്ച് സേവനം ഉപയോഗപ്പെടുത്താം.
വഴിതെറ്റുന്ന തീർഥാടകരെ അവരുടെ തമ്പുകളിലെത്തിക്കാനും പോക്കുവരവുകൾ നിയന്ത്രിക്കാനും സാധിക്കുന്നതിന് പുറമെ സെയിൽസ് പോയൻറ്, ടെല്ലർ മെഷീനുകൾ എന്നിവയിലുടെ പണം അടക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്.
മിനായിലെ കൂടാരങ്ങളിൽ താമസിക്കുന്നതോടെ ഹജിന് ഔദ്യോഗിക തുടക്കമാകും. ഹജിന്റെ ആത്മാവ് എന്നറിയപ്പെടുന്ന അറഫാ സംഗമത്തിനായുള്ള മുന്നൊരുക്കമാണ് മിനായിലെ രാപ്പാർക്കൽ. 19നാണ് അറഫാ സംഗമം. ഇരുനൂറോളം ഇന്ത്യക്കാർ ഉൾപ്പെടെ സൗദിയിൽ വസിക്കുന്ന 150 രാജ്യക്കാരായ 60,000 പേരാണ് ഇത്തവണ ഹജ് നിർവഹിക്കുക.
ഇവരിൽ നൂറോളം മലയാളികളാണ്. 2 ഡോസ് വാക്സീൻ സ്വീകരിച്ച 18–65 വയസ്സിനിടയിലുള്ള മറ്റു പകർച്ചവ്യാധി രോഗങ്ങളില്ലാത്ത, ആദ്യമായി ഹജ് നിർവഹിക്കുന്നവർക്കാണ് അനുമതി നൽകിയത്. 20 പേർക്ക് ഒരു ആരോഗ്യപ്രവർത്തകൻ എന്ന നിലയിൽ നിയമിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനം മൂലം ഇന്ത്യ ഉൾപ്പെടെ രാജ്യാന്തര തീർഥാടകർക്കു ഇത്തവണയും അനുമതി നൽകിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല