സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളോടു മാസ്‌ക് ധരിക്കാനും വാക്‌സീന്‍ പൂര്‍ത്തിയാക്കാനും സൗദി വിദ്യാഭ്യാസ മന്ത്രാലയം. എല്ലായിടങ്ങളിലും വിദ്യാര്‍ഥികള്‍ മാസ്‌ക ധരിക്കുക, രണ്ടു ഡോസ് വാക്‌സീന്‍ പൂര്‍ത്തിയാക്കുക, ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുക എന്നിങ്ങനെയാണു വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്.
ആശങ്കയുണ്ടാക്കുന്ന വകഭേദങ്ങളില്‍ ഒന്നാണ് ഒമിക്രോണ്‍. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് ഒമിക്രോണ്‍ വകഭേദം അടക്കമുള്ള കൊറോണ വൈറസ് വകഭേദങ്ങളുടെ അപകട സാധ്യതയില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രണ്ട് ഡോസ് വാക്‌സിനും എടുത്ത് എട്ട് മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എട്ടു മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽനാ ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് ഇല്ലാത്തവർക്ക് പുറത്തിറങ്ങാനാകില്ല.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണ് സൗദിയിൽ ഭൂരിഭാഗവും. ഒമിക്രോൺ സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കുന്നത്. ബൂസ്റ്റർ ഡോസ് എടുക്കാൻ സൗദിയിലെ സിഹത്തി ആപ്ലിക്കേഷൻ ഉപയോഗിക്കാം. എട്ടു മാസം പിന്നിട്ടവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാകുന്ന തീയതി ഇതിൽ കാണിക്കും. ഈ സമയത്ത് ബുക്കിങ് നടത്തി ബൂസ്റ്റർ ഡോസെടുക്കണം. അല്ലാത്തവരുടെ ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടമാകും. സൗദിയിൽ വാക്‌സിനെടുക്കുന്നവരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് തവക്കൽനാ ആപ്പിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല