സ്വന്തം ലേഖകൻ: ഈ വര്‍ഷാവസാനത്തോടെ 12 മേഖലകളിൽ കൂടി സ്വദേശിവല്‍ക്കരണ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നു മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ റാജ്ഹി പറഞ്ഞു.പത്താമത് റിയാദ് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി നൂതന തൊഴില്‍ ശൈലികളെക്കുറിച്ച് സംഘടിപ്പിച്ച സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനത്തിൽ എത്തിക്കാനാണു ശ്രമമെന്നും സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍ കുറവ് വന്നതായും അദ്ദേഹം പറഞ്ഞു.
സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായാണ് കുറഞ്ഞത്. ഇതു കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം 22 ലക്ഷമായി ഉയര്‍ന്നതായും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണ നിയമങ്ങള്‍ പാലിക്കല്‍ നിരക്ക് 98 ശതമാനത്തിലെത്തി. കൂടാതെ വേതന സംരക്ഷണ ചട്ടം പാലിക്കല്‍ നിരക്ക് 80 ശതമാനത്തിലെത്തിയാതായും മന്ത്രി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല