1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2022

സ്വന്തം ലേഖകൻ: ഏകദേശം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പ്രൈമറി തലം വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കും നേരിട്ടുള്ള ക്ലാസ്സുകള്‍ ഞായറാഴ്ച പുനഃരാരംഭിക്കും. ഇതിന്റെ ഭാഗമായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിനു മുന്നോടിയായുള്ള പരീക്ഷണ ക്ലാസ്സുകള്‍ കഴിഞ്ഞയാഴ്ച സംഘടിപ്പിച്ചിരുന്നു. നീണ്ട അവധി കഴിഞ്ഞ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് കുട്ടികളും അതേപോലെ അധ്യാപകരും രക്ഷിതാക്കളും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് 2020ന്റെ തുടക്കത്തില്‍ നിര്‍ത്തിവച്ച ക്ലാസ്സുകളാണ് ഇപ്പോള്‍ പുനഃരാരംഭിക്കുന്നത്.

രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം ശക്തമായ തുടരുമ്പോഴും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തി ക്ലാസ്സുകള്‍ വീണ്ടും ആരംഭിക്കുന്നതിനുള്ള അധികൃതരുടെ തീരുമാനം വലിയ തോതില്‍ സ്വാഗതം ചെയ്യപ്പെടുകയുണ്ടായി. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ ക്ലാസ്സുകളാണ് നാളെ പുനഃരാരംഭിക്കുന്നത്. മുതിര്‍ന്ന കുട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷം തന്നെ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിച്ചിരുന്നു. ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ക്ലാസ്സുകള്‍ പുനഃരാരംഭിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നു നല്‍കുന്നതിനും സമഗ്ര പദ്ധതിയും അധികൃതര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം തുടരുമ്പോഴും ക്ലാസ്സുകളിലെത്താന്‍ വിദ്യാര്‍ഥികള്‍ക്കും കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ക്കും ആത്മവിശ്വാസം പകരുകയെന്നതായിരുന്നു ഇതിന്റെ ആദ്യഘട്ടം. സ്‌കൂളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നതിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുന്നതായിരുന്നു അടുത്ത ഘട്ടം. രക്ഷിതാക്കളുടെ ആശങ്കകള്‍ അകറ്റുന്നതിനുള്ള ഒരു ഇന്ററാക്ടീവ് പ്ലാറ്റ്ഫോം ഒരുക്കുകയും ചെയ്ത ശേഷമാണ് ക്ലാസുകള്‍ പുനഃരാരംഭിക്കുന്നത്.

സ്‌കൂള്‍ തുറന്നാല്‍ നേരിട്ട് പഠനം പുനഃരാരംഭിക്കുന്നതിനു പകരം ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ചകളില്‍ കലാപരിപാടികളും കളികളുമൊക്കെയായി മുന്നോട്ടുപോകും. വിദ്യാര്‍ഥികളെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. അതേസമയം, നേരിട്ടുള്ള ക്ലാസ്സുകള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പെട്ടെന്ന് അവസാനിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ സംബന്ധമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന 11 വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസ്സുകളില്‍ ഹാജരാകുന്നതിന് അധികൃതര്‍ ഇളവ് നല്‍കിയിട്ടുണ്ട്.

ഇവരുടെ സൗകര്യം പരിഗണിച്ചാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരുന്നത്. ടൈപ്പ് വണ്‍ പ്രമേഹ ബാധയുള്ളവര്‍, ബോഡി മാസ് ഇന്‍ഡക്‌സ് പ്രകാരം അമിതഭാരവും ഭാരക്കുറവും അനുഭവപ്പെടുന്നവര്‍, ഹൃദയ സംബന്ധമായ അസുഖമുള്ളവര്‍, വിട്ടുമാറാത്ത ശ്വാസകോശ രോഗമുള്ളവര്‍, വൃക്ക രോഗം ഉള്ളവര്‍, അര്‍ബുദം, അവയവം മാറ്റിവയ്ക്കല്‍ പോലെയുള്ള കാരണം രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍, ഡൗണ്‍ സിന്‍ഡ്രേം പിടിപെട്ടവര്‍ തുടങ്ങിയവര്‍ക്കാണ് പ്രത്യേക ഇളവ് നല്‍കുക.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകളില്‍ പ്രഭാത അസംബ്ലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കാന്റീനുകള്‍ തുറക്കാന്‍ പാടില്ല. സാമൂഹ്യ അകലം പാലിക്കാന്‍ കഴിയാത്ത രീതിയിലുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. പ്രാര്‍ഥനാ ഹാളുകളില്‍ സാമൂഹിക അകലം നിര്‍ബന്ധമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ ഒരുക്കണം. രണ്ടു കുട്ടികള്‍ തമ്മില്‍ ചുരുങ്ങിയത് ഒന്നര മീറ്റം അകലം പാലിക്കണം.

മാത്രമല്ല മാസ്‌ക് ധരിക്കാത്തവര്‍ക്ക് സ്‌കൂളില്‍ പ്രവേശനമില്ല. അധ്യാപകര്‍ക്ക് ചെറിയ ക്ലാസ്സില്‍ അക്ഷരങ്ങളുടെ ഉച്ചാരണം പഠിപ്പിക്കുക പ്രയാസമായതിനാല്‍ മാസ്‌ക്കിന് പകരം ഫെയ്‌സ് ഷീല്‍ഡ് ധരിച്ചാല്‍ മതിയാവും. ക്ലാസ് മുറികളില്‍ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം. അതേസമയം, അധ്യാപകരും ക്ലാസ്സിന് പുറത്ത് മാസ്‌ക് ധരിക്കണം. സ്റ്റാഫ് മുറിയില്‍ വച്ചോ മറ്റോ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ഭക്ഷണം പങ്കിട്ട് കഴിക്കുന്നതും അനുവദിക്കില്ല. വാട്ടര്‍ കൂളറുകള്‍ ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.