സ്വന്തം ലേഖകൻ: സൗദിയില്‍ ജനുവരി 23 മുതല്‍ മുഴുവൻ സ്‌കൂളുകളിലേയും വിദ്യാര്‍ഥികള്‍ക്ക് ഓഫ് ലൈന്‍ ക്ലാസുകള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ അറിയിച്ചു. മുഴുവൻ വിദ്യാര്‍ഥികളും സ്‌കൂളില്‍ ഹാജരാകണമെന്നും ആരോഗ്യ കാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് മാത്രം ഓണ്‍ലൈന്‍ ക്ലാസ് നടത്താമെന്നും വ്യക്തമാക്കി.
കോവിഡിനെ തുടര്‍ന്ന് ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കായിരുന്നു ഓഫ് ലൈന്‍ ക്ലാസുകൾ ഉണ്ടായിരുന്നത്. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് സ്‌കൂളുകളില്‍ ക്ലാസിന് അനുമതി നല്‍കിയിരുന്നില്ല.
രാജ്യത്തെ റെസ്‌റ്റോറന്റുകളിലും കഫേകളിലും പുതിയ നിയന്ത്രണങ്ങളുമായി മുനിസിപ്പല്‍, ഗ്രാമകാര്യ, ഭവന മന്ത്രാലയം. മേശകള്‍ക്കിടയിലെ അകലം മൂന്ന് മീറ്ററാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഒരു ടേബിളിലെ ഉയര്‍ന്ന പരിധി പത്ത് ആളുകളില്‍ കൂടരുതെന്ന തീരുമാനം റദ്ദാക്കിയാണ് വഖായ പുതിയ നിബന്ധന ഇറക്കിയത്.
തവല്‍ക്കന ആപ്പില്‍ പൂര്‍ണ്ണമായും വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ റെസ്റ്റോറന്റുകളിലും കഫേകളിലും പ്രവേശനം നല്‍കുകയുള്ളൂ. വാക്‌സിന്‍ എടുക്കുന്നതില്‍ നിന്നും ഒഴിവാക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് തവല്‍ക്കനാ സ്റ്റാറ്റസ് നിര്‍ബന്ധമല്ല.
ഇവിടങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ ഓട്ടോമേറ്റഡ് ആരോഗ്യ പരിശോധനാ സംവിധാനത്തിലൂടെ കോഡ് സ്‌കാന്‍ ചെയ്ത് തവല്‍ക്കന ആപ്ലിക്കേഷനിലെ ആരോഗ്യ നില പരിശോധിച്ച് ഉറപ്പാക്കിയിരിക്കണം. ഓട്ടോമാറ്റിക് ഹെല്‍ത്ത് വെരിഫിക്കേഷന്‍ പെര്‍മിറ്റുകളുടെ കോഡ് പ്രവേശന കവാടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്, ആള്‍ക്കൂട്ടം ഇല്ലെന്ന് ഉറപ്പാക്കാന്‍ അകലം കണക്കിലെടുക്കും, തവല്‍ക്കന ആപ്ലിക്കേഷനിലെ ഓട്ടോമേറ്റഡ് ഹെല്‍ത്ത് വെരിഫിക്കേഷന്‍ പെര്‍മിറ്റുകള്‍ക്കായുള്ള കോഡ് സ്‌കാന്‍ ചെയ്യുന്ന പ്രക്രിയ ഉപഭോക്താക്കള്‍ പൂര്‍ത്തിയാക്കുന്നെന്ന് ഉറപ്പാക്കുന്നതിന് പ്രവേശന കവാടങ്ങളില്‍ നിരീക്ഷകരെ നിയമിക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിഷ്‌കരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല