സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇ–ലേണിങ് തുടരും. ഈ വിഭാഗത്തിലെ കുട്ടികൾ ഈ മാസം 31ന് സ്കൂളിൽ നേരിട്ടെത്താനിരിക്കെയാണ് പ്രഖ്യാപനം. ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട അന്തിമ പഠന റിപ്പോർട്ട് ലഭിക്കുന്നതുവരെ ഇ–ലേണിങ് തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ മാസം 31ന് ക്ലാസുകൾ തുടങ്ങുന്നത് മാറ്റിയത്. ഈ മാസം 31ന് പ്രൈമറി ക്ലാസുകൾ പൂർണമായും തുടങ്ങാനായിരുന്നു സൗദി അറേബ്യ തീരുമാനിച്ചിരുന്നത്. ഇതിന് മുന്നോടിയായി ജനസംഖ്യയുടെ 70 ശതമാനവും വാക്‌സിൻ രണ്ട് ഡോസും പൂർത്തിയാക്കുമെന്നും അറിയിച്ചിരുന്നു.
എന്നാൽ ഇത് പൂർത്തിയാകാത്ത സാഹചര്യവും കുഞ്ഞുങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് തീരുമാനം മാറ്റിയത്. ഇതിനാൽ ഒക്ടോബർ 31ന് ശേഷവും വിദ്യാർഥികൾക്ക് ക്ലാസുകൾ ഓൺലൈനിൽ തുടരും. പ്രൈമറി വിഭാഗത്തിന് മദ്രസത്തി, കെജി വിദ്യാർഥികൾക്ക് റൗദത്തി എന്നീ പോർട്ടലുകളിലായിരിക്കും ക്ലാസുകൾ.
വാക്‌സിൻ സ്വീകരിച്ചതോടെ സൗദിയിലെ ഇന്ത്യൻ സ്‌കൂളുകളിലടക്കം മുതിർന്ന കുട്ടികൾക്ക് നേരിട്ടുള്ള അധ്യയനം തുടങ്ങിയിരുന്നു. ഓരോ ക്ലാസുകളിലും ആദ്യ ഘട്ടത്തിൽ 20 വീതം വിദ്യാർഥികളെയാണ് പ്രവേശിപ്പിച്ചിരുന്നത്. വാക്‌സിനേഷൻ സ്വീകരിക്കാത്തവർക്ക് ഇപ്പോഴും ഓൺലൈനിലാണ് ക്ലാസുകൾ. കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ക്ലാസുകൾ നിർത്തിവെക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല