
സ്വന്തം ലേഖകൻ: കൊവിഡ് മൂലം നിർത്തിവച്ച വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൌദി ജനറൽ അതോറിറ്റി ഓഫ് ഏവിയേഷൻ ഇന്ത്യയെ ഒഴിവാക്കി പുറത്തിറക്കിയ സർക്കുലർ പ്രകാരം വന്ദേഭാരത് മിഷൻ സർവീസുകൾ റദ്ദാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. വന്ദേ ഭാരത് മിഷൻ ഉൾപ്പെടെ സൌദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഉള്ള എല്ലാ വിമാനങ്ങൾക്കും വിലക്ക് ബാധകമാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നാണ് വൃത്തങ്ങൾ പറയുന്നത്.
എന്നാൽ ചാർട്ടേഡ് വിമാനങ്ങളെ ബാധിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. വന്ദേഭാരത് പദ്ധതി പ്രകാരം നിലവിൽ ഷെഡ്യുൾ ചെയ്ത സർവീസുകളെ ജിഎസിഎ സർക്കുലർ ബാധിക്കുന്ന ഒരറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിമാനക്കമ്പനി അധികൃതരും പറഞ്ഞു. കൊവിഡ് കാല യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കി ജിഎസിഎ നേരത്തേ ഇറക്കിയ 25 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുണ്ടായിരുന്നില്ല. ആ പട്ടിക വിപുലീകരിക്കുക മാത്രമാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചെയ്തിരിക്കുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഈ പട്ടികയിലും ഇന്ത്യ ഉൾപ്പെടെ മൂന്ന് രാജ്യങ്ങൾ ഇല്ല എന്നതാണ് സർക്കുലറിലെ ഉള്ളടക്കം. നിലവിൽ നിലനിന്ന യാത്രാ നിയന്ത്രണങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് നീളുന്നു എന്നതാണ് സംഭവിച്ചിരിക്കുന്നത്. പുതുതായി ആരംഭിക്കുമെന്നറിയിച്ച സർവീസുകൾ റദ്ദ് ചെയ്യുകയോ പട്ടികപ്പെടുത്തിയ യാത്രകൾ മുടങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല