സ്വന്തം ലേഖകൻ: വിമാന സർവീസുകൾ നിർത്തലാക്കിയതിനെത്തുടർന്ന് സൌദിയിലേക്ക് തിരികെ എത്താൻ കഴിയാതിരുന്നവരുടെ റീ എൻട്രി വിസയും സൌദി അറേബ്യയിൽനിന്ന് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാനിരിക്കുന്നവരുടെ എക്സിറ്റ് വിസയും നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് സ്വമേധയാ നീട്ടിനൽകാനുള്ള നടപടികളായി.
വിദേശത്തേക്ക് അവധിയിൽ പോയ സൌദി പ്രവാസികളിൽ മിക്കവരുടേയും റീ എൻട്രി കാലാവധി അവസാനിച്ചിരുന്നു. സൌദിയിലേക്ക് വിമാനം ഇല്ലാത്തതിനാൽ ഇത്തരം റീ എൻട്രി വിസയിൽ നാട്ടിലുള്ളവർക്ക് തിരികെ സമയത്ത് സൌദിയിലെത്താൻ സാധിച്ചിരുന്നില്ല. ഇത്തരക്കാർക്കാണ് സൌദി പാസ്പോർട്ട് വിഭാഗത്തിന്റെ പുതിയ തീരുമാനം ആശ്വാസമാകുക.
രാജ്യത്തു തിരിച്ചെത്തുന്ന വിദേശികൾ ആരോഗ്യവിവരം സംബന്ധിച്ചുള്ള പുതിയ അപേക്ഷ പൂരിപ്പിച്ചു നൽകണമെന്ന് സൌദി വ്യോമയാന വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ രാജ്യാന്തര വിമാന സർവീസ് എന്നു തുടങ്ങുമെന്നത് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അപേക്ഷാ ഫോം എയർലൈനുകൾ വഴി യാത്രക്കാർക്ക് വിതരണം ചെയ്യും. ഇതു പൂരിപ്പിച്ച് സൌദി വിമാനത്താവളങ്ങളിലെ ആരോഗ്യകേന്ദ്രത്തിലാണു നൽകേണ്ടത്.
കൊവിഡ്, ശ്വാസകോശ രോഗങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പാക്കുക, സൌദിയിലെത്തി 7 ദിവസം കർശന ക്വാറന്റീനിൽ കഴിയുക (പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള ആരോഗ്യ പ്രവർത്തകർക്ക് 3 ദിവസം മതി), സൌദിയിലെത്തി 8 മണിക്കൂറിനകം തത്തമൻ മൊബൈൽ ആപ്ലിക്കേഷൻ ആക്ടീവാക്കുക, ദിവസേന ആരോഗ്യവിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്തുക എന്നിവയാണ് പ്രധാന നിബന്ധനകൾ. നിയമലംഘകർക്ക് ഒരുകോടിയോളം രൂപ പിഴയും 2 വർഷം തടവുമാണ് ശിക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല