സ്വന്തം ലേഖകൻ: ലോകത്താകമാനം കൊവിഡ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ് തീര്‍ത്ഥാടനം കടുത്ത നിയന്ത്രണങ്ങളോട് നടത്താന്‍ തീരുമാനമായി. ജനങ്ങളുടെ എല്ലാവരുടയെും സുരക്ഷ പരിഗണിച്ച് ഇത്തവണ കുറച്ച് അംഗങ്ങളെ മാത്രം പ്രവേശിപ്പിച്ച് നടത്താനാണ് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് സൗദി ഹജ് ഉംറ മന്ത്രാലയം പുറപ്പെടുവിച്ചു. ലോകത്ത് പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിന് ഫലപ്രദമായ ചികിത്സ നിലവില്‍ ഇല്ലാത്തതിനാലും ആരോഗ്യ സുരക്ഷ നിലനിര്‍ത്തേണ്ടത് രാജ്യത്തിന്റെ കടമയായതിനാലും പുറത്തു നിന്നുള്ളവര്‍ക്ക് ഇത്തവണ ഹജിന് പങ്കെടുക്കാനുള്ള അനുമതി നല്‍കേണ്ടെന്നാണ് തീരുമാനം.
എന്നാല്‍ രാജ്യത്ത് താമസിക്കുന്ന വിവിധ രാജ്യങ്ങളിലെ പരിമിതമായ അംഗങ്ങള്‍ക്ക് സാമൂഹിക അകലം ഉള്‍പ്പെടയുള്ളവരെ പാലിച്ച് അനുമതി നല്‍കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യം നിലനല്‍ക്കുന്നതിനാല്‍ പുറത്തുനിന്നുള്ള കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് സൗദിയുടെ വിലയിരുത്തതല്‍. ആളുകളുടെ ഒത്തുചേരല്‍, കൂട്ടം കൂടി ചെയ്യുന്ന ആചാരങ്ങള്‍ എന്നിവ എല്ലാം രോഗം പടര്‍ത്താന്‍ കാരണമാകുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു.
കൊവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന് രാജ്യാന്തര സംഘടനകളെ പിന്തുണക്കുന്നത് രാജ്യം ബാധ്യതയായി കാണുന്നുവെന്നും മന്ത്രാലയം അറിയിച്ചു. ദശലക്ഷക്കണക്കിന് വരുന്ന അതിഥികളെ സ്വീകരിക്കാന്‍ രാജ്യം തയ്യാറാണ്. എന്നാല്‍ ഈ പകര്‍ച്ചവ്യാധിയില്‍ നിന്നും സംരക്ഷിക്കാനുള്ള ദൗത്യം അതിപ്രധാനവുമാണെന്ന് ഈ സാഹചര്യത്തെ തുടര്‍ന്നാണ് പുറത്തുനിന്നുള്ള അംഗങ്ങളെ ഒഴിവാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 90 വര്‍ഷത്തെ സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഇതുവരെ ഹജ്ജ് നിര്‍ത്തലാക്കിയിട്ടില്ല. എന്നാല്‍ ഇത്തവണ എത്രപേര്‍ക്ക് സന്ദര്‍ശനം അനുവദിക്കും എന്ന കാര്യത്തില്‍ അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല.
ലോകത്ത് തന്നെ നടക്കുന്ന ഏറ്റവും വലിയ കൂടിച്ചേരലുകളില്‍ ഒന്നാണ് ഹജ്ജ്. തീര്‍ത്ഥാടകര്‍ തോളോട് തോളോട് ചേര്‍ന്ന് നടകുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന രീതിയാണ് അവിടെ. 2005 ല്‍ തിക്കിലും തിരക്കിലും ആളുകള്‍ പരക്കം പാഞ്ഞതിനെ തുടര്‍ന്ന് 2400 പേര്‍ മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 2.5 ദശലക്ഷം തീര്‍ത്ഥാടകരാണ് ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്തത്. അതേസമയം, കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയരുന്ന ദേശീയ കര്‍ഫ്യൂ പിന്‍വലിച്ചു. ഞായറാഴ്ച രാവിലെ ആറ് മണി മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. എല്ലാ വാണിജ്യ-സാമ്പത്തിക പ്രവര്‍ത്തനങ്ങളും സൗദിയില്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള ഹജ് തീർഥാടകർക്ക് പണം തിരികെ
ഇന്ത്യയിൽ നിന്നുള്ള ഹജ് തീർഥാടകരെ ഈ വർഷം സൗദി അറേബ്യയിലേക്ക് അയക്കില്ലെന്ന് കേന്ദ്ര സർക്കാർ. 2.3 ലക്ഷത്തിലധികം തീർഥാടകരുടെ പണം കിഴിവുകളില്ലാതെ മുഴുവനായും തിരിച്ചു നൽകുമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു.
ജൂലൈ അവസാനവാരത്തിലാണ് ഹിജ്‌റ വര്‍ഷം 1441ലെ ഹജ് കര്‍മങ്ങള്‍ നടക്കുക. കഴിഞ്ഞ വർഷം 25 ലക്ഷം വിശ്വാസികളാണ് ഹജ് കർമ്മം അനുഷ്ഠിച്ചത്. ഇതിൽ പതിനെട്ട് ലക്ഷം വിശ്വാസികളും വിദേശ രാജ്യങ്ങളിൽ നിന്നാണ് എത്തിയത്.
സൗദി അറേബ്യയിൽ 1.61 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 1,307 പേർ മരിക്കുകയും ചെയ്തു. സൗദിയിൽ നിയന്ത്രണങ്ങളോടെയുളള ഇളവുകളാണ് നിലവിലുളളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല