സ്വന്തം ലേഖകൻ: സ്വദേശിവല്‍ക്കരണം ശക്തമായി തുടരുമ്പോഴും സൗദിയിലെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ കുറവില്ല. 2021ന്റെ ആദ്യ പകുതിയില്‍ രാജ്യത്തെ വിദേശ ജീവനക്കാരുടെ എണ്ണത്തില്‍ വാര്‍ഷിക ശരാശരിയെക്കാര്‍ 50.5 ശതമാനത്തിന്റെ വര്‍ധവാണ് ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ആറു മാസത്തിനിടയില്‍ 953,000 വിദേശി ജീവനക്കാര്‍ക്കാണ് സൗദിയില്‍ വര്‍ക്ക് വിസ ലഭിച്ചത്. ഒരു ദിവസം ശരാശരി 7,944 വിദേശികള്‍ക്ക് വിസ ലഭിക്കുന്നതായാണ് കണക്കുകള്‍.
2021ന്റെ ആദ്യ പാദത്തില്‍ 512,000 വിസയാണ് വിദേശികള്‍ക്ക് അനുവദിച്ചതെങ്കില്‍, രണ്ടാം പാദത്തില്‍ 440,000ലേറെ പേര്‍ക്ക് വിസ ലഭ്യമാക്കി. ഇവരില്‍ നാലു ലക്ഷത്തിലേറെ പേര്‍ പുരുഷന്‍മാരും 1.11 ലക്ഷത്തിലേറെ പേര്‍ സ്ത്രീകളുമാണ്. സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും ലഭിച്ച വിസയുടെ കണക്കാണത്. സ്വകാര്യ മേഖലയില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ 298,000 തൊഴില്‍ വിസകളും 212,000 വീട്ടുജോലിക്കുള്ള വിസകളമാണ് അനുവദിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ 1000 വിദേശികള്‍ക്കു മാത്രമാണ് പുതുതായി വിസ അനുവദിച്ചതെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കി.
അതിനിടെ, കഴിഞ്ഞ ഒരു മആഴ്ചയ്ക്കിടയില്‍ രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുകയായിരുന്ന പതിനായിരത്തോളം പ്രവാസികളെ നാടുകടത്തുകയോ അവര്‍ക്ക് പിഴ ഇടുകയോ ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ 85,110 പ്രവാസികളാണ് വിവിധ നിയമലംഘനങ്ങള്‍ക്ക് പിടികൂടപ്പെട്ട് തടവില്‍ കഴിയുന്നത്. ഇവരില്‍ 8929 പേര്‍ സ്ത്രീകളാണ്. 69,795 പേരെ യാത്രാസംബന്ധമായ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട എംബസികളിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ മാത്രം 16,000 നിയമവിരുദ്ധ താമസക്കാര്‍ അറസ്റ്റിലായതായും അധികൃതര്‍ വ്യക്തമാക്കി. തൊഴില്‍, താമസ വിസ നിയമങ്ങളില്‍ ലംഘിച്ചതിനാണ് കൂടുതല്‍ പേരും അറസ്റ്റിലായത്. താമസ വിസ നിയമങ്ങള്‍ ലംഘിച്ചിന് 6970 പേരും അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 7193 പേരും തൊഴില്‍ നിയമങ്ങളള്‍ ലംഘിച്ചതിന് 1988 പേരുമാണ് കഴിഞ്ഞയാഴ്ച അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് അറസ്റ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല