സ്വന്തം ലേഖകൻ: തൊഴിലാളികളെ സ്‌പോണ്‍സര്‍ഷിപ്പിന് പുറത്ത് മറ്റുള്ളവര്‍ക്കു കീഴില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്ന സ്പോണ്‍സര്‍മാര്‍ക്കും അങ്ങനെ ജോലിയില്‍ ഏര്‍പ്പെടുന്ന പ്രവാസികള്‍ക്കും മുന്നറിയിപ്പുമായി ജവാസാത്ത്. ഇങ്ങനെ സ്പോണ്‍സര്‍ക്കു കീഴിലല്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കുന്നവര്‍ക്ക് ആറു മാസം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് റിക്രൂട്ട്മെന്‍റ് അനുവദിക്കില്ലെന്നും ജവാസാത്ത് വിശദീകരിച്ചു.
തന്‍റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള വിദേശ തൊഴിലാളിയെ സ്പോണ്‍സറുടെ മറ്റു സ്ഥാപനങ്ങളിലോ, അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കീഴിലോ ജോലി ചെയ്യാന്‍ അനുവാദം കൊടുക്കുന്ന സ്പോണ്‍സര്‍മാര്‍ക്കാണ് ശിക്ഷ ലഭിക്കുക. പിടിക്കപ്പെടുന്ന തൊഴിലാളിക്ക് മാത്രമല്ല, അവരുടെ യഥാര്‍ഥ സ്പോണ്‍സര്‍മാര്‍ക്കും ശിക്ഷ ലഭിക്കുമെന്നാണ് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇങ്ങനെ പിടിക്കപ്പെടുന്ന പ്രവാസികള്‍ക്ക് സൗദിയിലേക്ക് ആജീവനാന്ത പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും നാടുകടത്തുകയും ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ അക്കാര്യം മക്ക, റിയാദ്, ഷര്‍ഖിയ മേഖലകളില്‍ 911 എന്ന നമ്പറിലും സൗദി അറേബ്യയുടെ മറ്റ് പ്രദേശങ്ങളില്‍ 999 വഴിയും റിപ്പോര്‍ട്ട് ചെയ്യാനും ജവാസാത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല