സ്വന്തം ലേഖകൻ: സ്കോട്ലാൻഡ് പാര്ലമെന്റ് തെരഞ്ഞെടുപ്പിൽ എസ്.എൻ.പി. കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 64 സീറ്റ് നേടിയ എസ്.എൻ.പി ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺസെർവേറ്റീവ് പാർട്ടി 31, സ്കോട്ടിഷ് ലേബർ പാർട്ടി 22, സ്കോട്ടിഷ് ഗ്രീൻസ് 8, ലിബറൽ ഡെമോക്രറ്സ് 4 എന്നിങ്ങനെയാണ് മറ്റ് കക്ഷി നില. കേവല ഭൂരിപക്ഷത്തിന് 65 സീറ്റ് ആണ് വേണ്ടത്.
എസ്.എൻ.പി 8 സീറ്റ് നേടിയ സ്കോട്ടിഷ് ഗ്രീൻസിനെ കൂട്ടുപിടിച്ചാൽ മുന്നണിക്ക് 72 സീറ്റുമായി സർക്കാർ രൂപീകരിക്കാം. തിരഞ്ഞെടുപ്പിൽ എസ്.എൻ.പിക്ക് ഭൂരിപക്ഷം കിട്ടിയാൽ സ്കോട്ലൻഡിന് സ്വാതന്ത്ര്യം നേടാനുള്ള ജനഹിതപരിശോധന നടത്തുമെന്ന് സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്.എൻ.പി) നേതാവും പ്രഥമ മന്ത്രിയുമായ നിക്കോള സ്റ്റർജോൺ നേരത്തെ പ്രസ്താവിച്ചിരുന്നു.
കേവല ഭൂരിപക്ഷമില്ലെങ്കിലും അഭിപ്രായ വോട്ടെടുപ്പ് വേണമെന്ന വാദത്തിൽ ഉറച്ചു നിൽക്കാനാണ് പാർട്ടി തീരുമാനമെന്നാണ് സൂചന. എന്നാൽ കോവിഡ് പ്രതിസന്ധിയുടെ കാലത്തു സ്കോട്ടിഷ് ജനഹിത പരിശോധനയ്ക്കല്ല അടിയന്തിര പരിഗണനയെന്നാണ് സ്റ്റർജൻ്റെ നിലപാട്. അതേസമയം എന്ത് വില കൊടുത്തും രണ്ടാം റഫറണ്ടത്തെ പ്രതിരോധിക്കാനായിരിക്കും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നീക്കം.
ജനഹിത പരിശോധന നിരസിക്കുന്ന ബോറിസ് ജോൺസണെ ഒരു ജനാധിപത്യ നിഷേധിയായി വരച്ചു കാട്ടാൻ നിക്കോള സ്റ്റർജിയൻ ശ്രമിക്കുമെന്ന് ഉ റപ്പാണ്. അഭിപ്രായ വോട്ടെടുപ്പ് അനുവദിക്കാതിരിക്കുന്നത് സ്കോട്ട്ലൻഡിനെ സ്വന്ത൦ നിലയിൽ സ്വാതന്ത്ര്യം നേടാനുള്ള മാർഗങ്ങൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നതിനു തുല്യമായിരിക്കുമെന്നാണ് നിക്കോള സ്റ്റർജന്റെ അനുയായികളും ജോൺസന്റെ ചില സഖ്യകക്ഷികളും വിശ്വസിക്കുന്നത്.
സ്കോട്ടിഷ് പാർലമെൻറിൽ സീറ്റുകളുടെ കാര്യത്തിൽ എസ്എൻപിക്ക് ആധിപത്യമുണ്ട്. മറ്റൊരു ജനഹിതപരിശോധന വാഗ്ദാനം ചെയ്ത കക്ഷികൾ വിജയിച്ചപ്പോൾ തടയുമെന്ന് ശപഥം ചെയ്ത കക്ഷികൾക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതും ബോറിസ് ജോൺസൺ സർക്കാരിന് അപായ സൂചനയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല