സ്വന്തം ലേഖകന്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്‍ അന്തരിച്ചു. 86 വയസായിരുന്നു. ദീര്‍ഘകാലമായി രോഗബാധിതയായി ചികിത്സയിലായിരുന്ന ലീലാ മേനോന്റെ അന്ത്യം കൊച്ചിയില്‍ വച്ചായിരുന്നു.
1932 നവംബര്‍ പത്തിന് എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് ജനനം. പാലക്കോട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റെയും ജാനകിയമ്മയുടേയും മകളാണ്. വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഹൈദരാബാദിലെ നൈസാം കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭര്‍ത്താവ് പരേതനായ മുണ്ടിയടത്ത് മേജര്‍ ഭാസ്‌കരമേനോന്‍.
സ്ത്രീകള്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നു വരുന്നത വിരളമായിരുന്ന എഴുപതുകളില്‍ ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് ലീലാ മേനോണ്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചത്. ന്യൂഡല്‍ഹി, കോട്ടയം, കൊച്ചി എന്നിവടങ്ങളില്‍ ജോലി ചെയ്തു. 2000 ത്തില്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റായാണ് ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞത്.
ഔട്ട്‌ലുക്ക്, ഹിന്ദു, വനിത, മാധ്യമം, മലയാളം തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി എഴുതിയിരുന്നു. കേരള മിഡ്ഡേ ടൈം, കോര്‍പറേറ്റ് ടുഡേ എന്നിവയില്‍ എഡിറ്ററായിരുന്നു. ‘നിലയ്ക്കാത്ത സിംഫണി’യാണ് ആത്മകഥ. ഹൃദയപൂര്‍വം എന്ന പേരില്‍ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല