
സ്വന്തം ലേഖകൻ: ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഗർഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നൽകി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു കുപ്രസിദ്ധനായ സയനൈഡ് മോഹൻ എന്ന മോഹൻ കുമാറിനു വധശിക്ഷ. 20 കൊലക്കേസുകളുള്ള മോഹനു പതിനേഴാമത്തെ കേസിലാണു ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പല കേസുകളിലായി 13 ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
2005 ഒക്ടോബറിൽ ബണ്ട്വാൾ ബലേപുനിയിലെ അങ്കണവാടി ജീവനക്കാരി ശശികലയെ വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നെന്ന കേസിലാണ് ഇപ്പോഴത്തെ വധശിക്ഷ. മുൻപ്, ബണ്ട്വാൾ സ്വദേശികളായ വാമനപദവിലെ ലീലാവതി, ബരിമാറിലെ അനിത, സുള്ള്യ പെരുവാജെയിലെ സുനന്ദ എന്നീ യുവതികളെ കൊന്ന കേസുകളിലും മോഹനു വധശിക്ഷ വിധിച്ചിരുന്നു.
കർണാടകയിലെ മംഗളൂരുവിൽ ബണ്ട്‌വാൾ കന്യാനയിലെ കായിക അധ്യാപകനായിരുന്ന മോഹൻകുമാർ 2003–2009 കാലയളവിൽ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണു സയനൈഡ് നൽകി അതിക്രൂരമായി കൊന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകങ്ങൾ. 20 കൊലക്കേസുകളുടെയും വിചാരണ നടക്കുകയാണ്. 16 എണ്ണത്തിലും മോഹൻ കുറ്റക്കാരനാണെന്നു നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
കാസർകോട് ഉപ്പള സ്വദേശിനിയായ സംഗീത അധ്യാപിക പൂർണിമയെ കൊന്ന കേസിൽ സെപ്റ്റംബർ 25ന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചതാണു മുൻപത്തെ ശിക്ഷാവിധി. ഗർഭ നിരോധന ഗുളികയാണെന്നു പറഞ്ഞു സയനൈഡ് നൽകി കൊന്ന് ആഭരണങ്ങൾ മോഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു ഇയാളുടെ ശൈലി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല