സ്വന്തം ലേഖകൻ: ഷാര്‍ജ വിമാനത്താളത്തില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റിന്റെയോ, കൊവിഡ് 19 പി.സി.ആര്‍. ടെസ്റ്റിന്റെയോ ആവശ്യമില്ലെന്ന് എയര്‍ അറേബ്യ അറിയിച്ചു. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധമല്ലെന്ന് ഫ്ലൈ ദുബായ് നേരത്തേ അറിയിച്ചിരുന്നു.
ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിത്.
അതേസമയം എയർ ഇന്ത്യാ എക്സ്പ്രസിൽ യുഎഇയിൽനിന്ന് ഇന്ത്യയിലേക്കു പോകുന്നവർക്ക് നാളെ മുതൽ പിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. അബുദാബി, ദുബായ് ഷാർജ വിമാനത്താവളങ്ങളിലും ഇത് ബാധകമാണ്.
അംഗീകൃത കേന്ദ്രങ്ങളിൽനിന്ന് യാത്രയ്ക്ക് 96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. നേരത്തെ അതത് വിമാനത്താവളത്തിൽ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് മതിയായിരുന്നു. ഇതോടെ അബുദാബി, ദുബായ് വിമാനത്താവളത്തിൽ നടത്തിയിരുന്ന റാപ്പിഡ് ടെസ്റ്റ് നിർത്തലാക്കി.
ഇന്ത്യയിലേക്കു യാത്ര ചെയ്യാനുദ്ദേശിക്കുന്ന അബുദാബിക്കാർ പുറത്തുള്ള കേന്ദ്രങ്ങളിൽനിന്ന് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് എത്തേണ്ടത്. എന്നാൽ ദുബായിലുള്ളവർക്ക് അൽ അഹ് ലി ക്ലബിൽ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്.
16 മുതൽ ഇത്തിഹാദ് എയർവെയ്സും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.ഇതേസമയം ദുബായിൽനിന്ന് ഫ്ളൈ ദുബായിൽ യാത്ര ചെയ്യുന്നവർക്ക് റാപ്പിഡ് ടെസ്റ്റും പിസിആർ ടെസ്റ്റും നിർബന്ധമില്ലെന്ന് എയർലൈൻ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല