
സ്വന്തം ലേഖകൻ: നീലച്ചിത്രങ്ങളില്‍ നിര്‍മാണ രംഗത്ത് നിന്ന് വ്യവസായിയും ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര സമ്പാദിച്ചത് കോടികള്‍. കേസിലെ പ്രധാനപ്രതിയാണ് രാജ് കുന്ദ്ര. രാജ് കുന്ദ്രയ്‌ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് മുംബൈ പോലീസ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി. സ്ഥാപനത്തിലാണ് രാജ് കുന്ദ്ര പത്ത് കോടിയോളം രൂപ നിക്ഷേപിച്ചിരുന്നത്. ഈ കമ്പനിയാണ് പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര തുടങ്ങിയവർക്ക് നീലച്ചിത്ര ആപ്പുകൾ നിർമിച്ചുനൽകിയിരുന്നതെന്നും വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയിലെ നീലച്ചിത്ര റാക്കറ്റിനെ സംബന്ധിച്ച് പോലീസിൽ പരാതി ലഭിക്കുന്നത്. കേസിൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജ് കുന്ദ്ര ഉൾപ്പെടെയുള്ളവർ പിടിയിലായത്. മുംബൈയിലെ നീലച്ചിത്ര റാക്കറ്റിനെ സംബന്ധിച്ച് പോലീസിൽ പരാതി ലഭിക്കുന്നത്. യുവതികളെയും യുവാക്കളെയും വെബ് സീരിസിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നീലച്ചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്നായിരുന്നു പരാതി.
തുടർന്ന് ഫെബ്രുവരി നാലിന് മലാദിലെ ഒരു ബംഗ്ലാവിൽ പോലീസ് റെയ്‌ഡ് നടത്തുകയും അഞ്ച് പേരെ പിടികൂടുകയും ചെയ്തു. അറസ്റ്റിലായ പ്രതികൾ നീലച്ചിത്രങ്ങൾ നിർമിച്ച് മൊബൈൽ ആപ്പുകളിലും അശ്ലീല വെബ്സൈറ്റുകളിലും അപ് ലോഡ് ചെയ്തിരുന്നു. ഇതോടെയാണ് നീലച്ചിത്ര റാക്കറ്റിന്റെ വ്യാപ്തി വലുതാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെ നടിയും മോഡലുമായ ഗെഹ്ന വസിഷ്ടും അറസ്റ്റിലായി.
അതിനിടെ, കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ രാജ് കുന്ദ്രക്കെതിരേ ആരോപണവുമായി മുംബൈയിലെ ചില നടിമാർ രംഗത്തെത്തിയിരുന്നു. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നീലച്ചിത്ര റാക്കറ്റിന്റെ സൂത്രധാരൻ രാജ് കുന്ദ്രയാണെന്നായിരുന്നു നടി സരിഗ ഷോന സുമന്റെ ആരോപണം. ഹോട്ട്ഷോട്ട് എന്ന നീലച്ചിത്ര ആപ്പ് കുന്ദ്രയുടേതാണെന്ന് ഈ മേഖലയിലെ എല്ലാവർക്കും അറിയാമെന്നും കേസിൽ നേരത്തെ അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയ്ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും സുമൻ പറഞ്ഞിരുന്നു.
ഹോട്ട്ഷോട്ടിന് പുറമേ കെൻ റിൻ എന്ന പേരിലും നീലച്ചിത്ര ആപ്പുകൾ ഇവർ പുറത്തിറക്കിയിരുന്നു. ഇതും രാജ് കുന്ദ്രയുടേതാണെന്നാണ് ആരോപണം. അറസ്റ്റിലായ ഉമേഷ് കാമത്താണ് ഈ കമ്പനിയുടെ സി.ഇ.ഒയെന്നും ഇയാൾ കുന്ദ്രയുടെ ബിനാമിയാണെന്നും നടി സപ്ന സപ്പുവും ആരോപണം ഉന്നയിച്ചിരുന്നു.
നീലച്ചിത്ര റാക്കറ്റിന്റെ ഇരയാണ് താനെന്ന് ചൂണ്ടിക്കാട്ടി നടി സപ്ന സപ്പു നിലവിൽ ബോംബെ ഹൈക്കോടതിയിൽ ഹർജി ഫയൽചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധിപേർ തന്നെ മാനസികമായി ചൂഷണം ചെയ്തെന്നും അപമാനിച്ചെന്നും ആരോപിച്ച് മുംബൈ സൈബർ ക്രൈം സെല്ലിനും ഇവർ പരാതി നൽകിയിട്ടുണ്ട്.
രാജ് കുന്ദ്രയ്ക്ക് ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു നിര്‍മാണ കമ്പനിയുണ്ട്. ഈ കമ്പനിയുടെ മറവിലാണ് നിലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് പറയുന്നു. രാജ് കുന്ദ്രയും സുഹൃത്ത് പ്രദീപ് ബക്ഷിയുടെയും ഉടമസ്ഥതയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളും തെളിവാണ്. കോടികളുടെ സമ്പാദ്യമാണ് നീലച്ചിത്രങ്ങളില്‍ നിന്ന് ഇരുവരും നേടിയതെന്നും പോലീസ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല