സ്വന്തം ലേഖകൻ: സൂര്യഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്നും മറ്റുമുള്ള അന്ധവിശ്വാസങ്ങള്‍ ഇന്ത്യയിലെങ്ങും വ്യാപകമാണ്. ഇതിന് സമാനമായി കര്‍ണാടകയില്‍ ഗ്രഹണസമയത്ത് കുട്ടികളെ മണ്ണില്‍ കുഴിച്ചിട്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പത്തുവയസില്‍ താഴെ പ്രായമുള്ള കുട്ടികളെയാണ് ഇത്തരത്തില്‍ കുഴിച്ചിടുന്നത്.
കര്‍ണാടകയിലെ തീരപ്രദേശ ജില്ലയായ കല്‍ബുര്‍ഗിയിലാണ് സംഭവം. പൂജയുടെ ഭാഗമായാണ് കുട്ടികളെ കുഴിച്ചിട്ടതെന്നാണ് വിവരം. കുട്ടികളെ മണലില്‍ കഴുത്തറ്റം കുഴിച്ചിടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളും ബന്ധുക്കളും കുട്ടിയുടെ ചുറ്റിലും നിന്ന് പ്രാര്‍ത്ഥിക്കുന്നതാണ് ആചാരം.
ഗ്രഹണ സമയത്ത് കുട്ടികളെ മണ്ണില്‍ കുഴിച്ചിട്ട് പൂജ നടത്തിയാല്‍ അവരുടെ ചര്‍മ്മ രോഗങ്ങളും ശാരീരിക വൈകല്യങ്ങളും ഇതോടെ മാറുമെന്നാണ് ഇവരുടെ വിശ്വാസം. കഴിഞ്ഞ ഗ്രഹണ സമയത്ത് നൂറോളം കുട്ടികളെ ഈ അന്ധവിശ്വാസ പ്രകാരം കുഴിച്ചിട്ടിരുന്നെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ഗ്രഹണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശാസ്ത്രീയമായ ബോധവല്‍ക്കരണങ്ങള്‍ വ്യാപകമായി നടക്കുന്നതിനെയാണ് ഇത്തരം ആചാരങ്ങള്‍ നിലനില്‍ക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗകമായോ പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല