
സ്വന്തം ലേഖകൻ: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകുമെന്ന് ഇസ്രയേൽ. ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദിയയാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. “സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്ന് ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നു. സൗമ്യയുടെ കുഞ്ഞിനേയും ഇസ്രയേൽ സംരക്ഷിക്കും,“ അദ്ദേഹം പറഞ്ഞു.
തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭർതൃ സഹോദരി ഇസ്രയേലിലുള്ള ഷെർലി പറഞ്ഞു. ആദരസൂചക പൗരത്വം നല്‍കാന്‍ തീരുമാനിച്ച ഇസ്രയേലിന്റെ നടപടിയെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു. ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രയേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് പ്രതികരിച്ചു.
മകന്‍ അഡോണിന്റെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചതായും സന്തോഷ് കൂട്ടിച്ചേര്‍ത്തു. ഗാസ സംഘർഷത്തെ തുടർന്ന് ഹമാസ് ഇസ്രയേലിന് നേരെ തൊടുത്ത മിസൈൽ സൗമ്യയുടെ താമസ സ്ഥലം ഉൾപ്പെടുന്ന മേഖലയിൽ പതിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല