സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് 5 വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അന്തിമ അനുമതി ലഭിച്ചു. ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിജിസിഎ) ആണ് അനുമതി നൽകിയത്. മേയ് ആദ്യം മുതൽ വാക്സിൻ രാജ്യത്ത് വിതരണം ചെയ്യും. ഇതോടെ സ്പുട്നിക്കിന് അംഗീകാരം നൽകുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ.
സ്പുട്നിക്കിന് അനുമതി നൽകാൻ വിദഗ്ധ സമിതി ഇന്നലെ ശിപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചാണ് ഡിജിസിഎ അനുമതി നൽകിയത്. ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക് 5. ഓക്സ്ഫഡ്-അസ്ട്രസെനക വികസിപ്പിച്ച സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെകിന്റെ കോവാക്സിൻ എന്നീ വാക്സിനുകളാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്.
ഇന്ത്യയില്‍ ഡോ.റെഡ്ഡീസ് നിര്‍മിക്കുന്ന സ്പുട്നിക് v വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കന് പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ഡോ.റെഡ്ഡീസ് അപേക്ഷിച്ചിരുന്നു.
വാക്സിന് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ഏറ്റവും അധികം ജനസംഖ്യയുളള രാജ്യമാണ് ഇന്ത്യയെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ് ഫണ്ട് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഗ്ലാന്‍ഡ് ഫാര്‍മ, ഹെതെറോ ബയോഫാര്‍മ, പനസീ ബയോടെക്ക്, സ്റ്റെലിസ് ബയോഫാര്‍മ, വിര്‍കോവ് ബയോടെക്ക് എന്നീ അഞ്ച് ഇന്ത്യന്‍ ഫാര്‍മകളുമായാണ് ആര്.ഡി.ഐ.എഫ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഓരോവര്‍ഷവും 85 കോടി ഡോസ് വാക്സിന് ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം.
“ഏപ്രില്‍ അവസാനത്തോടെ ആദ്യ ഡോസ് വാക്സിന് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. മെയ് മാസത്തോടെ എന്തായാലും ഇന്ത്യക്ക് ഡോസുകള്‍ ലഭിക്കും. നിങ്ങള്‍ക്കറിയാവുന്നത് പോലെ അഞ്ചു മികച്ച ഉല്പാദകരാണ് ഇന്ത്യയില്‍ ഞങ്ങള്‍ക്കുളളത്,“ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സിഇഒ കിരില്‍ ദ്മിത്രിയേവ് എന്‍ഡിടിവിയോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല