സ്വന്തം ലേഖകൻ: റഷ്യ വികസിപ്പിച്ച സ്പുട്‌നിക് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിച്ച് സൗദി അറേബ്യ. മുസ്ലിങ്ങള്‍ക്ക് മതപരമായ തീര്‍ഥാടനങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതാണ് പുതിയ നീക്കം. അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം.
“റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനം അനുവദിച്ചു. 2022 ജനുവരി 1 മുതല്‍ പ്രവേശിക്കാം,“ സ്പുട്‌നിക് വിയുടെ വികസനത്തിന് ധനസഹായം നല്‍കിയ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) ഒരു പ്രസ്താവനയില്‍ പറഞ്ഞു.
“ലോകമെമ്പാടുമുള്ള സ്പുട്‌നിക് വി വാക്‌സിനെടുത്ത ഇസ്ലാമിക വിശ്വാസികളായ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് മക്ക, മദീന എന്നീ പുണ്യസ്ഥലങ്ങളില്‍ സന്ദര്‍ശിക്കാനാകും,“ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സ്പുട്‌നിക് വി വാക്‌സിന്‍ എടുത്ത വിദേശ സഞ്ചാരികള്‍ 48 മണിക്കൂര്‍ ക്വാറന്റൈനിലും പിസിആര്‍ പരിശോധന നടത്തുകയും വേണം.
സ്പുട്‌നിക് വി സ്വീകരിച്ച 100 ലധികം രാജ്യങ്ങള്‍ക്ക് സൗദി പ്രവേശനം അനുവദിച്ചതായി ആര്‍ഡിഐഎഫ് പറയുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള 15 രാജ്യങ്ങള്‍ മാത്രമാണ് സ്പുട്‌നിക് ഒഴികെയുള്ള മറ്റെല്ലാ വാക്‌സിനുകളും സ്വീകരിച്ചവര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
സാധാരണ ദശലക്ഷകണക്കിന് തീര്‍ഥാടകരാണ് ഹജ്ജ് അനുഷ്ഠിക്കാന്‍ സൗദിയില്‍ എത്തുന്നത്. കോവിഡ് മഹാമാരിയ്ക്ക് ശേഷം സന്ദര്‍ശകരുടെ ഗണ്യമായി കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം സൗദി കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. രണ്ട് വാക്‌സിനുകളും സ്വീകരിച്ച 60,000 പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമാണ് ഈ വര്‍ഷം ഹജ്ജില്‍ പങ്കെടുക്കാന്‍ അവസരം.
നിരവധി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം, 2020 ഓഗസ്റ്റിലാണ് റഷ്യ സ്പുട്‌നിക് വി രജിസ്റ്റര്‍ ചെയ്തത്. വാക്‌സിന്‍ വളരെ പെട്ടെന്ന് നിര്‍മ്മിച്ചതില്‍ വിദഗ്ധര്‍ക്കിടയില്‍ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍, ഈ വാക്‌സിന്‍ സുരക്ഷിതവും 90 ശതമാനത്തിലധികം ഫലപ്രദവുമാണെന്ന് പ്രമുഖ മെഡിക്കല്‍ ജേണലായ ദ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല