സ്വന്തം ലേഖകൻ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ എല്ലാ പാർട്ടികളേയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപവത്കരിക്കാനൊരുങ്ങി ശ്രീലങ്ക. നിയുക്ത പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീലങ്കയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ് ദേശീയ സമിതി രൂപീകരിക്കുന്നത്. രാജ്യത്ത് ദിവസവും 15 മണിക്കൂർ വൈദ്യുതി നിയന്ത്രണമുണ്ടാകും. പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കൻ എയർലൈൻസിനെ സ്വകാര്യ വത്കരിക്കുമെന്നും റെനിൽ വിക്രമസിംഗെ പറഞ്ഞു. അതേസമംയ രാജ്യത്ത് വെറും ഒരു ദിവസത്തെ പെട്രോൾ മാത്രമേ ഇനി ബാക്കിയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ സാമ്പത്തിക സ്ഥിതി ഏറ്റവും അപകടകരമായ നിലയിലാണ്. വരാനിരിക്കുന്ന മാസങ്ങൾ നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രയാസമേറിയ മാസങ്ങളായിരിക്കും. എല്ലാവരും ത്യാഗങ്ങളും വീട്ടു വീഴ്ചകളും ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ജനകീയപ്രക്ഷോഭത്തെതുടർന്ന് മഹിന്ദ രാജപക്സെയ്ക്ക് പ്രധാനമന്ത്രിപദം ഒഴിയേണ്ടിവന്നു. ഇതേത്തുടർന്നാണ് റനിൽ വിക്രമസിംഗയെ തൽസ്ഥാനത്തേക്ക് നിയമിക്കാൻ പ്രസിഡന്റ് ഗോതാബയ രാജപക്സെ തീരുമാനിച്ചത്. യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ ഏക പാർലമെന്റ് അംഗമാണ് അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല