സ്വന്തം ലേഖകൻ: ഇറ്റലിയുടെ വടക്കൻ പ്രവിശ്യകളിൽ ശക്തമായ മഴയും ‘അലക്സ്’ കൊടുങ്കാറ്റും നാശം വിതച്ചതായി റിപ്പോർട്ട്. വിവിധ പ്രദേശങ്ങളിൽ നദികൾ കരകവിയുകയും വഴിമാറി ഒഴുകുകയും ചെയ്തു. പലയിടത്തും റോഡുകളും പാലങ്ങളും ഒഴുകിപ്പോയി.
മണ്ണിടിച്ചിലും രൂക്ഷമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു പേർ മരണമടഞ്ഞതായും രണ്ടുപേരെ കാണാതായതായും വാർത്തകളിൽ പറയുന്നു. റോഡുകൾ തകരുകയും വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്തതോടെ പ്രദേശത്തെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
നിരവധി വീടുകളാണ് കനത്ത മഴയിലും മണ്ണിടിച്ചിലിലും നിലംപൊത്തിയത്. പിയമോന്തേ, ലിഗൂറിയ തുടങ്ങിയ പ്രവിശ്യകളുടെ വടക്കു പടിഞ്ഞാറൻ മേഖലകളിൽ അടിയന്തിരാവസ്ഥയ്ക്കു സമാനമായ സാഹചര്യങ്ങളാണ് നിലവിലുള്ളതെന്ന് അധികൃതർ പറഞ്ഞു.
‘അലക്സ്’ കൊടുങ്കാറ്റിൽ തകർന്ന വടക്കൻ ഇറ്റലിയിലെയും തെക്കൻ ഫ്രാൻസിലെയും ദുരിതബാധിത പ്രദേശങ്ങളിൽ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരാണ് രാത്രിയിലും പകലും സേവനം ചെയ്യുന്നത്. കൊടുങ്കാറ്റിന്റെ ശക്തി കുറയാത്തതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല