സ്വന്തം ലേഖകൻ: ആഭ്യന്തര യുദ്ധത്തിന്റെ പത്താം വാർഷികത്തിലെത്തിയ സിറിയയിൽ സമാധാനം പുലരാൻ ലോകം മുഴുവൻ പ്രാർഥിക്കുകയാണ്. എന്നാൽ അപ്പോഴും യുദ്ധം തകർത്തു തരിപ്പണമാക്കിയ സിറിയൻ മണ്ണിൽ നിന്നുള്ള നൊമ്പരക്കാഴ്ചകൾക്ക് അവസാനമില്ല. ആഭ്യന്തര യുദ്ധം കവര്‍ന്നത് അബ്ദുള്‍ റസാഖ് അല്‍ ഖാത്തൂന്‍ എന്ന കര്‍ഷകന്റെ ഭാര്യയെയും 13 മക്കളെയുമാണ്. അവശേഷിച്ച 12 പേരക്കുട്ടികള്‍ക്ക് തണലാവുകയാണ് 84-കാരനായ ഈ മുത്തച്ഛന്‍.
ഖാത്തൂന്‍ ഒരു കാലത്ത് ഹമയിലെ സമ്പന്നനായ കര്‍ഷകനായിരുന്നു. പത്തുവര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം കുടുംബത്തെയും സമ്പത്തുമെല്ലാം കവര്‍ന്നു. ഒപ്പം 13-നും 27-നും ഇടയില്‍ പ്രായമുണ്ടായിരുന്ന മക്കളെയും. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരേ പ്രവര്‍ത്തിക്കുന്ന വിമത സംഘത്തിലായിരുന്നു മക്കളില്‍ ചിലര്‍. യുദ്ധം തുടങ്ങി ഒരു കൊല്ലം തികയും മുമ്പേ മൂന്നു ജീവനുകള്‍ പൊലിഞ്ഞു.
പിന്നാലെ ബാക്കിയുള്ളവരും. പ്രഭാത ഭക്ഷണം കഴിക്കാനൊരുങ്ങവേ ഹമയിലെ വീടിനു മുകളില്‍ റോക്കറ്റുപതിച്ചാണ് ഭാര്യ മരിച്ചത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഖാത്തൂന്‍ ഇപ്പോള്‍ പേരക്കുട്ടികളുടെ സംരക്ഷകന്റെ ചുമതലയിലാണ്. വടക്കന്‍ ഇദ്ലിബിലെ ഒരു കുടിലില്‍ പേരക്കുട്ടികള്‍ക്കും മരുമക്കള്‍ക്കും ഒപ്പമാണ് താമസം. കൃഷിയാണ് ഏക വരുമാന മാര്‍ഗം.
ദൈനംദിന ചെലവിനു വക കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് ഈ മുത്തച്ഛൻ. ആഭ്യന്തര യുദ്ധം തകര്‍ത്ത സിറിയയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നതാണ് വസ്തുത. 10 വർഷത്തിനുള്ളിൽ കണക്കില്ലാത്ത വിധം ആളുകൾ മരിച്ചു. ദശലക്ഷങ്ങൾ പലായനം ചെയ്തു. ആയിരങ്ങളെ കാണാതായി. എല്ലാവിധ അക്രമത്തിനും നാശത്തിനും സിറിയൻ ജനത ഇരയായി.
അറബ് വസന്തത്തിന്റെ ഭാഗമായി സിറിയൻ ജനത 2011 മാർച്ച് 15ന് ബഷാർ അൽ അസാദ് ഭരണകൂടത്തിനെതിരേ ആരംഭിച്ച പ്രതിഷേധം പിന്നീട് ആഭ്യന്തര യുദ്ധത്തിൽ കലാശിക്കുകയായിരുന്നു. അമേരിക്കയും റഷ്യയും അടക്കമുള്ള പാശ്ചാത്യ ശക്തികളും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുമെല്ലാം സംഘർഷത്തിന്റെ ഭാഗമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല