സ്വന്തം ലേഖകൻ: അധികാരം പിടിച്ചടക്കിയപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി അഫ്ഗാനിൽ താലിബാന്റെ കിരാതഭരണം. ഹെറാത് നഗരത്തിലെ പ്രധാന ചത്വരത്തിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനിൽ കെട്ടിത്തൂക്കി. തട്ടിക്കൊണ്ടുപോകൽ കേസിലുൾപ്പെട്ട 4 പേരെയാണ് വെടിവച്ചുകൊന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.
മറ്റ് 3 മൃതദേഹങ്ങൾ ജനങ്ങൾക്കു മുന്നറിയിപ്പു നൽകാൻ അടുത്ത നഗരങ്ങളിലേക്കു കൊണ്ടുപോയതായി നാട്ടുകാർ പറഞ്ഞു. കുറ്റക്കാരെ തൂക്കിക്കൊല്ലുകയും അംഗവിഛേദം നടത്തുകയും ചെയ്യുമെന്ന് താലിബാൻ സ്ഥാപകരിലൊരാളായ മുല്ല നുറുദീൻ തുറാബി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഹെറാതിലെ പ്രാകൃത നീതി നടപ്പാക്കൽ.
പുതിയ താലിബാൻ ഭരണത്തിനു കീഴിൽ സംഗീതം പൂർണമായി നിലച്ചിരിക്കുകയാണ്. പുതിയ സർക്കാർ സംഗീതം നിരോധിച്ചതായി വ്യക്തമാക്കിയിട്ടില്ലെങ്കിലും വിവാഹസദസ്സുകളിലൊന്നും നൃത്തവും സംഗീതവും ഇപ്പോഴില്ല. വാഹനങ്ങളിൽ പാട്ടു കേൾക്കുന്നവർ താലിബാൻ ചെക്ക് പോസ്റ്റുകളെത്തുമ്പോൾ ഓഫാക്കുകയാണ് പതിവ്.
സംഗീതവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെല്ലാം രാജ്യം വിടാനുള്ള ശ്രമത്തിലാണ്. 350 വിദ്യാർഥികളുള്ള അഫ്ഗാൻ ദേശീയ സംഗീത വിദ്യാലയത്തിൽ ഓഗസ്റ്റ് 15 നു ശേഷം അധ്യാപകരോ വിദ്യാർഥികളോ വരുന്നില്ല. പൊടിപടലം നിറഞ്ഞ പിയാനോകൾക്ക് ഹഖാനി ശൃംഖലയുടെ ഭീകരരാണ് കാവൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല