സ്വന്തം ലേഖകൻ: സൗദിയിൽ രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവർക്കുള്ള നിയന്ത്രണം പ്രാബല്യത്തിലായതോടെ വ്യക്തിഗത ആപ്ലിക്കേഷനായ തവക്കൽനയിൽ മാറ്റങ്ങൾ വരുത്തി. രണ്ട് ഡോസും പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും ഇനി മുതൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ലഭ്യമാകുക. ഇതര വിഭാഗങ്ങളെ പ്രത്യേകം സ്റ്റാറ്റസുകളിൽ തിരിച്ചറിയാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
സൗദി ആരോഗ്യ മന്ത്രാലയമാണ് തവക്കൽനയിലെ പുതിയ മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. പുറത്തിറങ്ങുന്നിതിന് രണ്ട് ഡോസ് വാക്സിൻ നിർബന്ധമാക്കിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിലായ സാഹചര്യത്തിലാണ് മാറ്റം. രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിവർക്ക് മാത്രമാണ് ഇനി മുതൽ തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ലഭിക്കുക.
ഇതര വിഭാഗത്തിൽ പെട്ടവർക്ക് പ്രത്യേകം സ്റ്റാറ്റസാണുണ്ടാകുക. ഒരു ഡോസ് എടുത്തവരെ ആദ്യ ഡോസ് എടുത്തവർ എന്നാണ് അടയാളപ്പെടുത്തുക, വാക്സിൻ എടുക്കാൻ നിർദേശിച്ച പ്രായം തികയാത്തവർക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല എന്ന സ്റ്റാറ്റസും, വാക്സിൻ നിർബന്ധമുള്ളവർ അത് സ്വീകരിച്ചിട്ടില്ലെങ്കിൽ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ല എന്ന വിഭാഗത്തിലും ഉൾപ്പെടുത്തും.
രോഗബാധിതർ, രോഗികളുമായി ഇടപഴകിയവർ, ഹോം ക്വാറന്റൈനിലും ഹോട്ടൽ ക്വാറന്റൈനിലും കഴിയുന്നവർ എന്നി വിഭാഗങ്ങളെയും പ്രത്യേകം സ്റ്റാറ്റസിൽ തിരിച്ചറിയാൻ സാധിക്കും. വാക്സിൻ സ്വീകരിക്കുന്നതിൽ ഇളവ് ലഭിച്ച വിഭാഗത്തിനുള്ള നിലവിലെ സ്റ്റാറ്റസ് അതേപടി തുടരുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല