സ്വന്തം ലേഖകൻ: സൈനികബലത്തിൽ ലോകത്തിലെ മുൻനിരക്കാരാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ). ഏതാണ്ട് 23 ലക്ഷം പേരാണ് പിഎൽഎയിൽ അംഗങ്ങൾ. ഏതാണ്ട് അത്രതന്നെ റിസർവ് സൈനികരും ചൈനയ്ക്കുണ്ട്. ചൈനയിൽ സൈനിക സേവനം നിർബന്ധിതമാണ്. യാതൊരു തരത്തിലുള്ള ഒഴിവുകഴിവും ഇതിൽ അനുവദിക്കാറില്ല. വിദ്യാസമ്പന്നരായ ചൈനീസ് യുവാക്കളെ സംബന്ധിച്ച് ചൈനീസ് സൈന്യത്തിലെ ജോലി അവരെ ആകർഷിക്കുന്ന ഒന്നല്ല.
വിദ്യാഭ്യാസ നിലവാരം കുറഞ്ഞ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള യുവാക്കളാണ് പിഎൽഎയിൽ ഭൂരിഭാഗവും. സാങ്കേതികമായി ഉയർന്ന ചിന്താഗതിയുള്ളവരെയും അഭ്യസ്തവിദ്യരെയും നിർബന്ധപൂർവ്വം പിഎൽഎയിലേക്കു ചേർക്കുകയാണ് പതിവ്. നഗരങ്ങളിൽ കേന്ദ്രീകരിച്ച് സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നാണ് പിഎൽഎയിലേക്കുള്ള സൈനികരെ റിക്രൂട്ട് ചെയ്യുന്നത്. ഇത്തരത്തിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന യുവാക്കൾ സൈന്യത്തിൽ നിന്നു സ്വയം പിരിഞ്ഞുപോകാൻ തീരുമാനിച്ചാൽ പ്രത്യാഘാതങ്ങൾ ഭീകരമാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ ഇത്തരത്തിൽ വിട്ടുപോകുന്ന സൈനികർക്കുള്ള ശിക്ഷാവിധികളെ പറ്റിയുള്ള വിവരങ്ങളും രേഖപ്പെടുത്താറുണ്ട്. തെക്കൻ ഹെയ്‌നാന്‍ പ്രവിശ്യയിൽ നിന്നുള്ള ജാങ് മൗകാങ് എന്ന വിദ്യാർഥിയാണ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രതികാര നടപടിക്കു വിധേയനായ അവസാനത്തേയാൾ. സെപ്റ്റംബറിലാണ് ജാങ് പിഎൽഎയിൽ ചേർന്നത്. ഏറെ കായികക്ഷമത ആവശ്യപ്പെടുന്ന സൈനിക ജോലി ജാങ്ങിനെ സംബന്ധിച്ചിടത്തോളം ആകർഷണീയമായിരുന്നില്ല. സൈന്യത്തിൽ ചേർന്നതിനു ഒരു മാസത്തിനകം തന്നെ പിരിഞ്ഞു പോകാനുള്ള ആഗ്രഹം ജാങ് അധികൃതരെ അറിയിച്ചു. സൈന്യത്തിൽ ചേർന്നതിനു രണ്ടു മാസങ്ങൾക്കു ശേഷം ജാങ് രാജിവയ്ക്കുകയും ചെയ്തു.
അതിക്രൂരമായ പ്രതികാര നടപടികൾക്കാണു ജാങ് വിധേയനായത്. എട്ടോളം കുറ്റങ്ങൾ ജാങ്ങിനു മേൽ ചുമത്തി. രണ്ടു വർഷത്തേക്കു വിദേശയാത്ര ചെയ്യുന്നതിനുള്ള അനുമതി റദ്ദാക്കി. ചൈനയിൽ വിമാനയാത്രയ്ക്കും ദീർഘദൂര ബസ്, ട്രെയിൻ യാത്രയ്ക്കും വിലക്ക് ഏർപ്പെടുത്തി. ഇൻഷുറൻസോ വായ്പയോ ജാങ്ങിന് അപ്രാപ്യമായി. സർക്കാർ ജോലികൾക്ക് അപേക്ഷിക്കാനുളള അവസരവും നഷ്ടമായി. താൽക്കാലിക ജോലിക്കു പോലും അപേക്ഷിക്കാനാവില്ല. രാജ്യത്തെ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്നതിലും വിലക്കുണ്ട്.
ജാങ്ങിനെതിരെ ചൈനീസ് ഭരണകൂടം കൈക്കൊള്ളുന്ന നടപടികൾ സമൂഹമാധ്യമങ്ങൾ, പത്രങ്ങൾ, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിൽ വൻ പ്രധാന്യത്തോടെ പ്രസിദ്ധീകരിക്കും. തീർന്നില്ല 4000 യുഎസ് ഡോളർ പിഴയായം ഒടുക്കണം. സൈനിക സേവനത്തിലായിരുന്ന രണ്ട് മാസകാലത്തെ ഭക്ഷണം, താമസം, യൂണിഫോം, വൈദ്യപരിശോധന തുടങ്ങിയ ഇനത്തിൽ 3750 ഡോളറും പിഴയായി നൽകാനും ജാങ്ങിനോട് നിർദ്ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല