സ്വന്തം ലേഖകൻ: യുഎഇ യാത്രയ്ക്കു മുൻപ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്കുള്ള ഉയർന്ന നിരക്ക് പ്രവാസി കുടുംബങ്ങൾക്കു വൻ സാമ്പത്തിക ബാധ്യതയാകുന്നു. യുഎഇ വിമാനത്താവളങ്ങളിൽ സൗജന്യ പരിശോധന നടത്തുമ്പോഴാണ് ഇന്ത്യയിൽ വൻ തുക ഈടാക്കുന്നത്.
മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസി കുടുംബങ്ങൾ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ തിരിച്ചെത്തി തുടങ്ങി. എന്നാൽ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനകവും 4 മണിക്കൂറിനകവും നടത്തേണ്ട 2 പിസിആർ ടെസ്റ്റുകൾക്കു മാത്രമായി നാലംഗ കുടുംബത്തിന് 12,000 രൂപ മാറ്റിവയ്ക്കണം.
കോവിഡ് പശ്ചാത്തലത്തിൽ ഇത്രയും തുക ഇതിനായി വേണ്ടിവരുന്നത് പ്രവാസി കുടുംബങ്ങൾക്ക് ബുദ്ധിമുട്ടാവുകയാണ്. റാപ്പിഡ് ടെസ്റ്റിന് വിമാനത്താവളത്തിൽ ഒരാൾക്ക് 2490 രൂപയും പുറത്ത് പിസിആർ ടെസ്റ്റിന് 500 രൂപയുമാണ് ഈടാക്കുന്നത്.
ജോലി നഷ്ട്ടപ്പെട്ടും മറ്റും ഒന്നര വർഷത്തിലേറെയായി നാട്ടിൽ കുടുങ്ങിയവർ മടങ്ങിയെത്താനിരിക്കെ വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഇതിനു പുറമേയാണ് റാപ്പിഡ് പരിശോധനയിലെ കൊള്ളനിരക്കെന്ന് തൃശൂർ ചിറമനങ്ങാട് സ്വദേശി എംകെ മുസ്തഫ പറഞ്ഞു. ഭാര്യയും 3 മക്കളും ബുധനാഴ്ച വിമാനത്താവളത്തിലെത്തി റാപ്പിഡ് പരിശോധന നടത്തിയെങ്കിലും 2 മക്കളുടെ ഫലം പോസിറ്റീവായതിനാൽ തിരിച്ചുപോകേണ്ടിവന്നു.
ഭാര്യയ്ക്കു ഒരു കുട്ടിക്കും മാത്രമാണ് യാത്ര ചെയ്യാൻ സാധിച്ചത്. മക്കളെ വീണ്ടും കൊണ്ടുവരാൻ 14 ദിവസത്തിനുശേഷം 2 പേർക്കും 2490 രൂപ വീതം നൽകി ഒരിക്കൽകൂടി പരിശോധിക്കണം. 2 ആഴ്ചയ്ക്കിടെ പരിശോധനയ്ക്കു മാത്രം 15000 രൂപ വേണം. പരിശോധനാ നിരക്ക് കുറയ്ക്കണമെന്നാണ് പ്രവാസി കുടുംബങ്ങളുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല