സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ചു ചികിത്സയിലുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ഇന്ന് ആശുപത്രി വിടാനായേക്കുമെന്നും ഡോക്ടർമാർ. വൈറ്റ് ഹൗസിൽ ചികിത്സ തുടരും. നേരത്തേ രണ്ടു തവണ ഓക്സിജൻ നൽകേണ്ടി വന്നെന്നും വ്യക്തമാക്കി.
ഇപ്പോൾ ആരോഗ്യം മെച്ചപ്പെട്ടെന്നും എത്രയും വേഗം പ്രചാരണ രംഗത്തു തിരിച്ചെത്തുമെന്നു ട്രംപ് പറയുന്ന വിഡിയോ സന്ദേശവും ആശുപത്രിയിൽ ഓഫിസ് സജ്ജമാക്കി ഫയലുകൾ ഒപ്പു വയ്ക്കുന്ന ചിത്രങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.
ഇതിനിടെ പ്രസിഡന്റിന്റെ ആരോഗ്യനില സംബന്ധിച്ച പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ പ്രചരിച്ചത് ആശയക്കുഴപ്പമുണ്ടാക്കി. ട്രംപിന് എപ്പോഴാണു കൊവിഡ് സ്ഥിരീകരിച്ചതെന്നു വ്യക്തത ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച ഉദ്യോഗസ്ഥർ പ്രസ്താവിച്ചതിലും മോശമായിരുന്നു ട്രംപിന്റെ ആരോഗ്യനില എന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാർക് മെഡോസ് ഇന്നലെ ടിവി അഭിമുഖത്തിൽ പറഞ്ഞു.
ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണ മേധാവിയും കൊവിഡ് ബാധിച്ചു ചികിത്സയിലാണ്. നവംബർ 3നാണു തിരഞ്ഞെടുപ്പ്. അതിനിടെ, റോയിട്ടേഴ്സ്–ഇപ്സൊസ് അഭിപ്രായ വോട്ടെടുപ്പിൽ ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന് 10 പോയിന്റാണു മുൻതൂക്കം. വൈസ് പ്രസിഡന്റ് സ്ഥാനാർഥി മൈക്ക് പെൻസും എതിരാളി കമല ഹാരിസും തമ്മിലുള്ള സംവാദം ബുധനാഴ്ചയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല