സ്വന്തം ലേഖകൻ: ജനപ്രതിനിധി സഭയിൽ കുറ്റവിചാരണ നേരിടേണ്ടി വരുന്ന മൂന്നാമത്തെ മാത്രം യുഎസ് പ്രസിഡന്റായി ട്രംപ് മാറുമോ എന്നതാണ് അമേരിക്കൻ മാധ്യമങ്ങളിലെ ചൂടൻ ചർച്ച. ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിയുടെ അടുത്ത ഘട്ടമായ ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. നടപടികൾ വിലയിരുത്തുന്നതിനായി ജനപ്രതിനിധി സഭയുടെ ഹൗസ് റൂൾ കമ്മിറ്റി ചൊവ്വാഴ്ച ചേരുന്നുണ്ട്.
ജനപ്രതിനിധി സഭയുടെ ഇന്റലിജന്റ് കമ്മിറ്റി തയാറാക്കിയ അന്വേഷണ റിപ്പോർട്ട് പഠിച്ചശേഷമാണ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള രണ്ടു വകുപ്പുകൾ ജുഡീഷ്യറി കമ്മിറ്റി ശുപാർശ ചെയ്തത്. അധികാര ദുർവിനിയോഗം, യുഎസ് കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. 435 അംഗ സഭയിൽ പ്രതിപക്ഷമായ ഡെമോക്രാറ്റ് പാർട്ടിക്കാണു ഭൂരിപക്ഷം. അതിനാൽ കുറ്റവിചാരണയ്ക്കു അംഗീകാരം കിട്ടാൻ തന്നെയാണ് സാധ്യത.
തുടർന്ന് വിഷയം യുഎസ് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിന്റെ പരിഗണനയ്ക്കെത്തും. 100 അംഗ സെനറ്റ് അനുമതി നൽകിയാൽ മാത്രമാണു ജനുവരിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള വിചാരണ നടക്കുക. സെനറ്റിൽ ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം ഉള്ളതിനാൽ പ്രമേയം അംഗീകരിക്കപ്പെടാനുള്ള സാധ്യത വിരളമാണ്. സെനറ്റ് വോട്ടെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമാണ് ട്രംപിനു വൈറ്റ് ഹൗസ് വിടേണ്ടി വരുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല