
സ്വന്തം ലേഖകൻ: മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു. കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമെന്നിരിക്കെ ഇന്നലെ വിചാരണയ്ക്കു ശേഷം ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്തത് ആകെയുള്ള 50 ഡമോക്രാറ്റ് അംഗങ്ങളും 7 റിപ്പബ്ലിക്കൻ അംഗങ്ങളും. ഇത്രയും റിപ്പബ്ലിക്കൻ അംഗങ്ങൾ കുറ്റം ചുമത്താൻ അനുകൂലിച്ചു വോട്ടു ചെയ്തതു ശ്രദ്ധേയമായി.
പാർലമെന്റ് മന്ദിരത്തിനുനേരെ കലാപകാരികൾ ആക്രമണം നടത്തിയതിനു കാരണക്കാരൻ ട്രംപാണെന്ന ആരോപണമാണ് 5 ദിവസം നീണ്ട കുറ്റവിചാരണയ്ക്കു ശേഷം സെനറ്റ് തള്ളിയത്. വാഷിങ്ടൻ സമയം ഇന്നലെ വൈകിട്ട് (ഇന്ത്യൻ സമയം ഇന്നു പുലർച്ചെ) വോട്ടെടുപ്പു നടന്നു. സാക്ഷികളെ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയതോടെയാണ് സെനറ്റ് വോട്ടെടുപ്പിലേക്ക് വേഗം നീങ്ങിയത്.
50– 50 എന്നിങ്ങനെ ഡമോക്രാറ്റ്, റിപ്പബ്ലിക്കൻ കക്ഷിനിലയുള്ള നൂറംഗ സെനറ്റിൽ ഇംപീച്മെന്റ് പാസാകാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്നിരിക്കെ (67 വോട്ട്) ട്രംപ് കുറ്റവിമുക്തനാക്കപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. മുൻ പ്രസിഡന്റിന് അനുകൂലമായി വോട്ടു ചെയ്ത സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവ് മിച്ച് മകനൽ തുടർന്നു നടത്തിയ പ്രസംഗത്തിലെ വൈരുധ്യവും ചർച്ചയായി.
അമേരിക്കയെ വീണ്ടും മികച്ചതാക്കാനുള്ള ചരിത്രപരവും ദേശസ്നേഹത്തിലൂന്നിയുള്ളതുമായ ഞങ്ങളുടെ പോരാട്ടം തുടങ്ങിയിേട്ടയുള്ളുവെന്ന് ട്രംപ് പറഞ്ഞു. ഇനിയും ഒരുപാട് ജോലി ബാക്കിയുണ്ട്. പരിധികളില്ലാത്ത അമേരിക്കയെ സൃഷ്ടിക്കുന്നതിനുള്ള പോരാട്ടമാണിതെന്നും ട്രംപ് വ്യക്തമാക്കി. ഇംപീച്ച്മെന്റ് പ്രമേയം സെനറ്റിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല