സ്വന്തം ലേഖകൻ: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് തടയാനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുെട ശ്രമത്തിന് തിരിച്ചടി. 45 നെതിരെ 55 വോട്ടുകൾക്ക് പ്രമേയം യു.എസ് ഉപരിസഭയായ സെനറ്റ് തള്ളി. ഇംപീച്ച്മെന്‍റ് തടയാനുള്ള പ്രമേയം റിപ്പബ്ലിക്കൻ അംഗം റാൻഡ് പോളാണ് അവതരിപ്പിച്ചത്. അഞ്ച് റിപ്പബ്ലിക്കൻ അംഗങ്ങൾ പ്രമേയത്തെ എതിർത്തു.
അതേസമയം, സെനറ്റിൽ ആരംഭിക്കുന്ന ഇംപീച്ച്മെന്‍റ് വിചാരണയെ എതിർത്ത് റിപ്പബ്ലിക്കൻ സെനറ്റർമാർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സെനറ്റർ ജോൺ കോന്നൻ (ടെക്സസ്), ലിൻഡ്സി ഗ്രാം (സൗത്ത് കരോലിന) അടക്കമുള്ള സെനറ്റർമാരാണ് എതിർപ്പ് പ്രകടിപ്പിച്ചത്. പ്രസിഡന്‍റ് സ്ഥാനത്തു നിന്നും പുറത്തായ ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടിയത്.
യു.എസ് ഭരണസിരാ കേന്ദ്രമായ കാപിറ്റൽ ഹിൽ കെട്ടിടത്തിൽ നടന്ന ആക്രമണത്തിെൻറ പിന്നിൽ നിന്നുവെന്നതിനാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്. 197നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്മെന്‍റ് പ്രമേയം പാസായത്.
യു.എസ് മുൻ വൈസ് പ്രസിഡന്‍റ് ഡിക് ചിനിയുടെ മകളും റിപ്പബ്ലിക്കനുമായ ലിസ് ചീനി വരെ ജനപ്രതിനിധി സഭയിലെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. സെനറ്റിൽ മൂന്നിൽ രണ്ട് വോട്ട് നേടിയാലേ ട്രംപിനെ ഇംപീച്ച് ചെയ്യാനാകൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല